ഇസ്രായേൽ പൗരന്മാർക്ക് വിലക്കേർപ്പെടുത്തി മാലദ്വീപ്

ഇസ്രായേൽ പൗരന്മാർക്ക് വിലക്കേർപ്പെടുത്തി മാലദ്വീപ്

മാലെ: ഫലസ്തീനിൽ മാസങ്ങളായി തുടരുന്ന നരനായാട്ടിൽ പ്രതിഷേധിച്ച് ഇസ്രായേൽ പൗരന്മാർക്ക് മാലദ്വീപ് വിലക്കേർപ്പെടുത്തി. രാജ്യത്തേക്ക് ഇസ്രായേലി പൗരന്മാരുടെ പ്രവേശനം നിരോധിക്കുന്നതിന് നിയമ ഭേദഗതി നടത്തുമെന്ന് മാലദ്വീപ് പ്രഖ്യാപിച്ചു. ഇസ്രയേലിൻറെ പാസ്‌പോർട്ട് രാജ്യത്ത് നിരോധിക്കാനുള്ള തീരുമാനം മന്ത്രിസഭ യോഗത്തിൽ പ്രസിഡൻറ് ഡോ. മുഹമ്മദ് മുയിസു സ്വീകരിച്ചതായി ആഭ്യന്തര സുരക്ഷ, സാങ്കേതിക മന്ത്രി അലി ഇഹ്സൻ പറഞ്ഞു.

നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ കാബിനറ്റ് ഉപസമിതി രൂപീകരിക്കും. കൂടാതെ ഫലസ്തീൻറെ ആവശ്യങ്ങൾ വിലയിരുത്താൻ പ്രത്യേക ദൂതനെ നിയോഗിക്കാനും പ്രസിഡൻറ് തീരുമാനിച്ചു. ഫലസ്തീനുവേണ്ടി ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയുമായി ചേർന്ന് ധനസമാഹണ കാമ്പയിൻ നടത്താനും രാജ്യവ്യാപകമായി റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ഗസ്സയിൽ 24 മണിക്കൂറിനിടെ 60 പേർ കൂടി കൊല്ലപ്പെട്ടു. 220 പേർക്ക് പരിക്കേറ്റു. ഇതോടെ മരണസംഖ്യ 36,439 ആയി. പരിക്കേറ്റവർ 82,627. ഗസ്സയിൽ പട്ടിണി മരണം വ്യാപകമായതായും റിപ്പോർട്ടുകൾ പറയുന്നു. വടക്കൻ ഗസ്സയിൽ ദിവസങ്ങൾക്കിടെ മാത്രം 30 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

Top