അയ്യങ്കാളിയായി മമ്മൂട്ടി തന്നെ; കതിരവൻ ഉടൻ എത്തും

അയ്യങ്കാളിയായി മമ്മൂട്ടി തന്നെ; കതിരവൻ ഉടൻ എത്തും

കൊച്ചി: മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അയ്യങ്കാളിയായി മമ്മൂട്ടിയെത്തുമോ എന്ന ആശങ്കകള്‍ക്ക് വിരാമമായി. ചരിത്രപുരുഷന്‍ മഹാത്മാ അയ്യങ്കാളിയായി മഹാനടന്‍ മമ്മൂട്ടി തന്നെ എത്തുകയാണ്. യുവ സംവിധായകന്‍ അരുണ്‍രാജ് ആണ് മമ്മൂട്ടി അയ്യങ്കാളിയായി എത്തുന്ന ‘കതിരവന്‍’ സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നതും അദ്ദേഹം തന്നെയാണ്. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നാടക പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ പ്രദീപ് താമരക്കുളമാണ്. ഡ്രീം ലാന്‍റ് പ്രൊഡക്ഷന്‍ ഹൗസിന്‍റെ ബാനറില്‍ പ്രവാസി മലയാളികളായ നാല് യുവ സംരംഭകരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും പ്രശസ്ത ടെക്നീഷ്യന്‍സുമാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ അരുണ്‍രാജ് വ്യക്തമാക്കി.

ചിത്രം സംബന്ധിച്ച് പല തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും സംവിധായകന്‍ പറഞ്ഞു. കതിരവനായി മമ്മൂട്ടി തന്നെയാണ് എത്തുന്നത്. അത് സംബന്ധിച്ച് യാതൊരു സംശയവും വേണ്ട. മറ്റ് അനാവശ്യ ചര്‍ച്ചകളോട് എനിക്ക് താല്പര്യമില്ല. ഈ ചിത്രം സംബന്ധിച്ച് എന്നെ വ്യക്തിപരമായി വേദനിപ്പിക്കുന്ന ഒരുപാട് ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്.

എന്നെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്ന സോഷ്യല്‍ മീഡിയ കൈയ്യേറ്റങ്ങള്‍ വരെ ഉണ്ടായി. പക്ഷേ ഇതിനോടൊന്നും എനിക്കിപ്പോള്‍ പ്രതികരിക്കാന്‍ താല്പര്യമേ ഇല്ല. ‘കതിരവന്‍’ ഒരുക്കുന്ന തിരക്കിലാണ്. ഇത് എന്‍റെ മൂന്നാമത്തെ സിനിമയാണ്. കതിരവന്‍റെ വര്‍ക്കുകള്‍ തുടങ്ങിക്കഴിഞ്ഞു. വര്‍ക്കുകള്‍ തുടങ്ങിക്കഴിഞ്ഞു. ഈ ചിത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ പലതും മമ്മൂക്കയ്ക്കും പ്രയാസമുണ്ടാക്കിയേക്കാം.

വെറുതെ അദ്ദേഹത്തെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. അതുകൊണ്ടുകൂടിയാണ് ഞാന്‍ ചര്‍ച്ചകള്‍ക്കൊന്നും തയ്യാറാവാത്തത്. അരുണ്‍രാജ് പറഞ്ഞു. മലയാളിയെ മനുഷ്യനാക്കിയവരില്‍ ഏറ്റവും പ്രമുഖനാണ് അയ്യങ്കാളി. ആ പോരാളിയുടെ യഥാര്‍ത്ഥ ജീവിതമാണ് കതിരവന്‍ പറയുന്നത്. അയ്യങ്കളിയുടെ ജീവിതം സംബന്ധിച്ച് ദീര്‍ഘകാലത്തെ ഗവേഷണവും പഠനങ്ങളും നടത്തിയാണ് ചിത്രത്തിന്‍റെ കഥയൊരുക്കിയിട്ടുള്ളത്. തീര്‍ച്ചയായും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ചിത്രമായിരിക്കും കതിരവന്‍ എന്ന് അരുണ്‍രാജ് പറഞ്ഞു. പിആര്‍ഒ പി.ആർ.സുമേരൻ.

Top