സംവിധായകൻ മണിരത്നത്തിന്റെ കൂടെ ഒരു ചിത്രം, അത് ഏതൊരു കലാകാരന്റെയും വിഷ് ലിസ്റ്റിൽ തീർച്ചയായും ഉണ്ടായിരിക്കുന്ന ഒന്നാണ്. പല താരങ്ങളും ഈ ആഗ്രഹങ്ങൾ പൊതു വേദികളിൽ പറയാറുമുണ്ട്. എന്നാലിപ്പോൾ സാക്ഷാൽ മണി രത്നം തന്നെ ഒരു താരത്തിനൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. മറ്റാരുമല്ല, മലയാളിയല്ലെങ്കിലും, മലയാളിയുടെ സ്വന്തമെന്ന് അവകാശപ്പെടാവുന്ന സായ്പല്ലവിയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ശിവകാർത്തികേയൻ-സായി പല്ലവി ചിത്രം അമരൻ റിലീസിന് ഒരുങ്ങുകയാണ്. രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ റിലീസിങ് ഈവന്റ് കഴിഞ്ഞദിവസമാണ് നടന്നത്. ചടങ്ങിൽ വെച്ചാണ് അദ്ദേഹം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
Also Read: ഗിരീഷ് എ ഡി- നസ്ലെന്‍ ‘ഐ ആം കാതലന്‍’ റിലീസ് നവംബര്‍ 7 ന്
താൻ സായ് പല്ലവിയുടെ വലിയ ആരാധകനാണെന്നും അവരോടൊപ്പം ഒരു ദിവസം പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മണിരത്നം ഉൾപ്പെടെ ചുരുക്കം ചില സംവിധായകരുടെ പേരുകൾ മാത്രമേ സിനിമയിൽ എത്തുന്നതിന് മുൻപ് അറിയുമായിരുന്നുള്ളുവെന്നും താൻ ചെയ്യുന്ന തിരക്കഥകളും വേഷങ്ങളും തിരഞ്ഞെടുക്കുന്നതിൽ മണിരത്നം കാരണമായെന്നും സായ് പല്ലവി പറഞ്ഞു.
സായ് പല്ലവിയെ കുറിച്ച് ശിവ കാർത്തികേയനും വാചാലനായി. പ്രേമം സിനിമയിൽ താൻ സായ് പല്ലവിയെ കണ്ടെന്നും എല്ലാവരേയും പോലെ താനും മലർ ടീച്ചറുടെ ഫാൻ ആയി മാറിയെന്നും ശിവ കാർത്തികേയൻ പറഞ്ഞു. അവരുടെ പ്രകടനത്തെ പ്രശംസിക്കാൻ വിളിച്ചപ്പോൾ ‘അണ്ണാ വളരെ നന്ദി’ എന്ന് പറഞ്ഞ സായ് പല്ലവി, ഇന്ന് വലിയ ബ്രാൻഡായി മാറിയെന്നും ശിവ കാർത്തികേയൻ കൂട്ടിച്ചേർത്തു.
Also Read: ‘ചെറിയ കുട്ടികൾ പോലും ബോക്സ് ഓഫീസ് നമ്പറുകളുടെ അഭിനിവേശത്തിലാണ്..;- കാർത്തിക് സുബ്ബരാജ്
ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം സിനിമയാകുന്ന അമരൻ ഒക്ടോബർ 31- ന് തീയേറ്ററുകളിൽ എത്തും. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയിട്ടാണ് ചിത്രത്തിൽ സായി പല്ലവി എത്തുന്നത്.
ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മരണാനന്തരം അശോക ചക്ര നൽകി ആദരിക്കപ്പെട്ട സൈനികനാണ് മുകുന്ദ്.
Also Read: ലാൽ ജോസ് ചിത്രത്തില്‍ നായകനായി ഫഹദ്
2014-ൽ തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിൽ തീവ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നൽകിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെടിയേറ്റ മുകുന്ദ് ദൗത്യം പൂർത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ ഓഫീസറുടെ കൈകളിൽ കിടന്ന് അദ്ദേഹം വീരമൃത്യു വരിച്ചു.
മേജർ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വർഗീസ് മലയാളിയാണ്. ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. മലയാള താരം ശ്യാം മോഹനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രം കേരളത്തിലെ പ്രേക്ഷകർക്കുമുന്നിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ്.