മാന്നാര്‍ കല കൊലപാതകം; പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടയച്ചു

മാന്നാര്‍ കല കൊലപാതകം; പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടയച്ചു

ആലപ്പുഴ: മാന്നാര്‍ കല കൊലപാതകക്കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടയച്ചു. പ്രതികള്‍ ഈ മാസം എട്ടാം തീയതി വരെ പൊലീസ് കസ്റ്റഡിയില്‍ തുടരും. ആറു ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. 15 വര്‍ഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തില്‍ വച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. കൂടുതല്‍ പ്രതികള്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കസ്റ്റഡി അപേക്ഷയില്‍ പൊലീസ് പറയുന്നു. കൊലപാതകത്തില്‍ ആയുധം ഉപയോഗിച്ചതായാണ് പൊലീസ് സംശയം. ഇതിനായി കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കലയെ കടത്തിക്കൊണ്ടുപോയ വാഹനം കണ്ടെത്തേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് യഥാക്രമം 2,3,4 പ്രതികള്‍. പെരുമ്പുഴ പാലത്തില്‍ വച്ച് അനിലും ഇവരും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. 2009 ലാണ് കൊലപാതകം നടന്നത്. മൃതദേഹം മാരുതി കാറില്‍ കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികള്‍ നശിപ്പിച്ചു എന്നും പൊലീസ് പറയുന്നു. എന്നാല്‍ പ്രതികള്‍ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്‌ഐആറില്‍ പറഞ്ഞിട്ടില്ല. അനില്‍ ഇപ്പോള്‍ വിദേശത്താണുള്ളത്. അനിലിനെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും ഇയാളെ നാട്ടിലെത്തിക്കുമെന്നും പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ച അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. കൊലപാതകമെന്ന വിവരം ലഭിച്ചത് അമ്പലപ്പുഴ പൊലീസിനാണ്. വിശ്വസനീയമായ വിവരമാണ് പൊലീസിന് ലഭിച്ചത്. എന്നാല്‍ ആരാണ് വിവരം നല്‍കിയതെന്ന് വെളിപ്പെടുത്താനാകില്ലെന്നും എസ് പി ചൈത്ര തെരേസ ജോണ്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. 15 വര്‍ഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തി അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ മൃതദേഹം തള്ളിയെന്നാണ് പ്രതികളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനയിലാണ് മൃതദേഹാവശിഷ്ടമെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയത്. സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ചിരിക്കുന്ന വസ്തുക്കള്‍ അരിച്ചെടുത്ത് ഫോറന്‍സിക് പരിശോധന നടത്തിയ ശേഷം മാത്രമേ മൃതദേഹാവശിഷ്ടം കലയുടേതാണോ എന്നതില്‍ വ്യക്തത വരുത്താനാകൂ.

കലയെ കാണാതായതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും കാണിച്ച് പൊലീസിന് നിരന്തരമായി ഊമക്കത്ത് ലഭിച്ചിരുന്നു. ഇതോടെയാണ് തിരോധാനത്തില്‍ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്. അനിലിന്റെ സൃഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കല കൊല്ലപ്പെട്ടതാണെന്ന് ഈ സുഹൃത്തുക്കള്‍ സമ്മതിച്ചു. തുടര്‍ന്നാണ് അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്. കലയെ കാണാതായ സമയത്ത് ബന്ധുക്കള്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നിരുന്നില്ല. കാണാതാകുമ്പോള്‍ കലയ്ക്ക് 20 വയസ്സായിരുന്നു പ്രായം. കല കൊല്ലപ്പെട്ടെന്ന് പൊലീസ് പറയുമ്പോഴും അമ്മ ജീവനോടെയുണ്ടെന്നാണ് കലയുടെ മകന്റെ പ്രതികരണം. അമ്മ ജീവനോടെയുണ്ടെന്ന് ഉറപ്പുണ്ടെന്നും അമ്മയെ തിരിച്ചു കൊണ്ടുവരുമെന്നും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകന്‍ പറഞ്ഞു.

Top