ഡല്‍ഹി: മാട്രിമോണിയല്‍ സൈറ്റിലൂടെ ഉയര്‍ന്ന സര്‍ക്കാര്‍ ജീവനക്കാരനെന്ന പേരില്‍ 50 ലേറെ വനിതകളെ വിവാഹ തട്ടിപ്പിലൂടെ വഞ്ചിച്ച യുവാവ് പിടിയില്‍. വിവിധ സംസ്ഥാനങ്ങളിലായാണ് ഗുജറാത്ത് വഡോദര സ്വദേശിയായ മുഖീം അയൂബ് എന്ന യുവാവ് വിവാഹ തട്ടിപ്പ് നടത്തിയിരുന്നത്. ഡല്‍ഹിയിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. വിധവകളും വിവാഹ മോചിതരും ഉന്നത ഉദ്യോഗമുള്ളതുമായ വനിതകളേയാണ് ഇയാള്‍ വിവിധ മാട്രിമോണിയല്‍ സൈറ്റുകളിലൂടെ വിവാഹ തട്ടിപ്പിന് ഇരയാക്കിയത്.
മാട്രിമോണിയല്‍ സൈറ്റുകളിലൂടെ പരിചയപ്പെട്ട് സ്ത്രീകളുമായി അടുപ്പത്തിലാവും. പിന്നാലെ ഇരയുടെ വീട്ടിലെത്തി ബന്ധുക്കളുമായി വിവാഹത്തേക്കുറിച്ച് സജീവമായി ചര്‍ച്ചകള്‍ നടത്തും. ഇതിന് പിന്നാലെ വിവാഹം നടത്താനായി ഉയര്‍ന്ന ഹോട്ടലുകളും റിസോര്‍ട്ടുകളും ബുക്ക് ചെയ്യാനെന്ന പേരില്‍ പണം വാങ്ങി മുങ്ങുന്നതായിരുന്നു ഇയാളുടെ രീതി. നിരവധി സൈറ്റുകളിലായി വിവിധ വ്യാജ പേരുകളിലായിരുന്നു ഇയാള്‍ മാട്രിമോണിയല്‍ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്.
Also Read: മർദിച്ച് പണം തട്ടി; കൗമാരക്കാരടങ്ങിയ ഹണിട്രാപ്പ് സംഘം അറസ്റ്റിൽ
2014ല്‍ വിവാഹിതനായ ഇയാള്‍ക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. യുവതികളുമായി അടുപ്പത്തിലായ ശേഷം ആഡംബര വാച്ചുകളും മൊബൈല്‍ ഫോണുകളുമടക്കം സമ്മാനങ്ങളും ഇയാള്‍ തന്ത്രപരമായി യുവതികളില്‍ നിന്ന് കൈക്കലാക്കിയിരുന്നു. അഭിഭാഷക അടക്കം ഉന്നത ഉദ്യോഗത്തിലുള്ളവരെയാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. പലരും നാണക്കേട് ഭയന്ന് പൊലീസിനെ സമീപിക്കാതിരുന്നതാണ് വലിയ രീതിയിലേക്ക് തട്ടിപ്പ് കടന്നതിന് പിന്നിലെന്നാണ് സൂചന.