കണ്ണൂർ: കണ്ണൂർ കോളിത്തട്ട് സഹകരണ ബാങ്കിൽ വൻ നിക്ഷേപ തട്ടിപ്പെന്ന് പരാതി. 30 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം. നിക്ഷേപകർക്ക് പണം നൽകുന്നില്ല, മരിച്ചയാളുടെ ജാമ്യത്തിൽ വായ്പ തുടങ്ങിയ ക്രമക്കേടുകളടക്കം പെൻഷൻ വിതരണത്തിലും തിരിമറി നടന്നെന്നാണ് ആരോപണം. ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്നും ഇന്ന് ബാങ്കിനു മുന്നിൽ ഉപവാസമിരിക്കുമെന്നും നിക്ഷേപകർ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
ചിട്ടി ഇടപാടുകളിലും കള്ളത്തരം കാണിച്ചുവെന്നും നാട്ടുകാർ പറയുന്നു. 2013ൽ മരിച്ചയാൾ ജാമ്യക്കാരനായി 2018ൽ വായ്പ അനുവദിച്ചു. എന്നാൽ തിരിച്ചടവിന് നോട്ടീസ് ലഭിച്ചപ്പോഴാണ് വീട്ടുകാർ പോലും ഇക്കാര്യം അറിയുന്നത്. സിപിഐഎം നിയന്ത്രണത്തിലുള്ള ബാങ്കാണ് കോളിത്തട്ട് സഹകരണ ബാങ്ക്. ഒരു വിഭാഗം ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. കോടികളുടെ തിരിമറി ബോധ്യമായതോടെ ഭരണസമിതി അംഗങ്ങളായ സിപിഐഎം ഇരിട്ടി ഏരിയാ കമ്മിറ്റി അംഗമുൾപ്പെടെയുള്ളവർക്കെതിരെ പാർട്ടി നടപടിയെടുത്തു.