കൊച്ചി: പ്രതിസന്ധിയിലായ സപ്ലൈക്കോയില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകളെന്ന് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച മാത്രം രണ്ട് കേസുകളാണ് സ്ഥാപനത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സപ്ലൈക്കോയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്തത്. മലപ്പുറത്ത് എട്ടും, കൊല്ലത്ത് നാലും ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.റേഷന്‍ ഭക്ഷ്യസാധനങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യുന്നതിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സപ്ലൈക്കോ ജീവനക്കാരും കരാറുകാരും ചേര്‍ന്നാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗോഡൗണുകളില്‍ പൊതുവിതരണത്തിനുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിലും ക്രമക്കേടുണ്ട്.
ഒരു വര്‍ഷത്തോളം നീണ്ടുനിന്ന തട്ടിപ്പുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ പ്രതിസ്ഥാനത്തുണ്ട്. കോടികളുടെ തട്ടിപ്പാണ് രണ്ടിടത്തുമായി കണ്ടെത്തിയിരിക്കുന്നത്. മലപ്പുറം തിരൂര്‍ ഡിപ്പോയിലെ ഗോഡൗണിലാണ് ഏറ്റവും വലിയ തട്ടിപ്പ്. 2.75 കോടി രൂപയുടെ സാധനങ്ങള്‍ നഷ്ടമായിട്ടുണ്ട്. കൊല്ലം കടയ്ക്കലില്‍ 55 ലക്ഷം രൂപയുടെ സാധനങ്ങളുടെ കുറവുമുണ്ട്. നേരത്തെ, കാസർഗോഡും സപ്ലൈക്കോ ജീവനക്കാര്‍ക്കെതിരെ സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.