CMDRF

യുപി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്ത് സീറ്റുകളിലും മത്സരിക്കുമെന്ന് മായാവതി

യുപി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്ത് സീറ്റുകളിലും മത്സരിക്കുമെന്ന് മായാവതി
യുപി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്ത് സീറ്റുകളിലും മത്സരിക്കുമെന്ന് മായാവതി

ലഖ്നൗ: ഉപതെരഞ്ഞെടുപ്പിൽ യുപി മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്ന് മുൻമുഖ്യമന്ത്രിയും ബി.എസ്.പി അധ്യക്ഷയുമായ മായാവതി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്ത് സീറ്റുകളിലും സ്ഥാനാർഥിയെ നിർത്താനാണ് ബി.എസ്.പിയുടെ തീരുമാനം. ഞായറാഴ്ച ബിഎസ്പി സംസ്ഥാന ഓഫീസിൽ നടന്ന മുതിർന്ന പാർട്ടി പ്രവർത്തകരുടെയും ജില്ലാ പ്രസിഡൻ്റുമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മായാവതി. ഉപതെരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് ചൂടിലാണെന്നും അവർ കൂട്ടിച്ചേർത്തു.

ബി.ജെ.പി ഈ തെരഞ്ഞെടുപ്പിനെ അഭിമാന പ്രശ്നമാക്കി മാറ്റിയെന്നും മായാവതി പറഞ്ഞു. പാർട്ടിയുടെ പിന്തുണാ അടിത്തറ വിപുലപ്പെടുത്താൻ ലക്ഷ്യമിട്ട് കഴിഞ്ഞ യോഗങ്ങളിൽ നൽകിയ നിർദ്ദേശങ്ങളുടെ പുരോഗതി റിപ്പോർട്ടുകൾ യോഗത്തിൽ മായാവതി അവലോകനം ചെയ്തു. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള അടിത്തറ പാകിയതും അവർ വിലയിരുത്തി. ദാരിദ്ര്യം, തൊഴിലില്ലായ്മ, പണപ്പെരുപ്പം, സാമൂഹിക പിന്നാക്കാവസ്ഥ തുടങ്ങിയ സമ്മർദപരമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് മായാവതി ചൂണ്ടിക്കാട്ടി. ഇത് വ്യാപകമായ പൊതുജന അതൃപ്തിക്ക് കാരണമായെന്നും അവർ കൂട്ടിച്ചേർത്തു.

ബുൾഡോസർ രാഷ്ട്രീയത്തിൻ്റെ പ്രയോഗവും ജാതി-മത സംഘർഷങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും ഉൾപ്പെടെയുള്ള ഭിന്നിപ്പുണ്ടാക്കുന്ന തന്ത്രങ്ങളിലൂടെ സർക്കാർ ഈ വിഷയങ്ങളിൽ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണെന്ന് അവർ ആരോപിച്ചു.മതപരിവർത്തനം സംബന്ധിച്ച് സർക്കാർ പുതിയ നിയമം കൊണ്ടുവന്നതിനെയും എസ്‌സി-എസ്‌ടി സംവരണങ്ങളെ ഉപവിഭാഗമാക്കാനുള്ള ശ്രമങ്ങളെയും മായാവതി അപലപിച്ചു. ഈ നീക്കങ്ങളെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളായി വിശേഷിപ്പിച്ചു. ജാതി സെൻസസ് നടത്താൻ സർക്കാർ വിസമ്മതിക്കുന്നതിനെയും മായാവതി വിമർശിച്ചു. പള്ളികൾ, മദ്രസകൾ, വഖഫ് സ്വത്തുക്കൾ എന്നിവയുടെ പ്രവർത്തനത്തിൽ സർക്കാർ അനാവശ്യമായി ഇടപെടൽ നടത്തുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

നസുൽ ഭൂമി സംബന്ധിച്ച് ഉത്തർപ്രദേശ് സർക്കാർ അടുത്തിടെ എടുത്ത തിടുക്കത്തിലുള്ള തീരുമാനം യുപിയിലുടനീളം വ്യാപകമായ ആശയക്കുഴപ്പത്തിനും അസ്വസ്ഥതയ്ക്കും കാരണമായെന്ന് അവർ അവകാശപ്പെട്ടു.“പൊതുഭൂമി പാട്ടത്തിനെടുക്കുന്ന സർക്കാരിൻ്റെ നയം പക്ഷപാതത്തോടെ നടപ്പിലാക്കുന്നു. ഇത് ബിജെപിയിൽ തന്നെ അതൃപ്തിക്ക് കാരണമാകുന്നു.യുപി സർക്കാരിൻറെ ഉദ്ദേശ്യങ്ങളിലും നയങ്ങളിലും പൊതുജനങ്ങൾക്ക് വിശ്വാസം നഷ്‌ടപ്പെട്ടിരിക്കുന്നു”, അവർ പറഞ്ഞു. സർക്കാരിൻറെ ക്രമസമാധാന നടപടികളുടെ ഫലപ്രാപ്തിയെയെയും മായാവതി ചോദ്യം ചെയ്തു.

Top