ഡച്ച്: മാനസികരോഗ്യ പ്രശ്‌നങ്ങളാല്‍ ദുരിതം അനുഭവിക്കുന്ന യുവതി ദയാവധം സ്വീകരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. മെയ് മാസത്തില്‍ ദയാവധത്തിന് വിധേയയാകുമെന്നാണ് വിവരം. ഡച്ചുകാരിയായ സൊറയ ടെര്‍ ബീക്ക് (28) എന്ന യുവതിയാണ് ദയാവധം സ്വീകരിക്കുന്നത്. വിഷാദം, ഓട്ടിസം, ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ വൈകല്യം എന്നീ അവസ്ഥകളോട് പോരടിച്ചുകൊണ്ടിരിക്കുകയാണ് യുവതി.സ്‌നേഹിക്കാന്‍ കാമുകനും വളര്‍ത്തുമൃഗങ്ങളും ടെര്‍ബീക്കിനുണ്ട്. എന്നാല്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ചികിത്സിച്ച് മാറ്റാന്‍ കഴിയുന്നില്ലെന്ന തോന്നലുണ്ടായി. ടെര്‍ബീക്കിന്റെ മാനസിക പ്രശ്‌നങ്ങള്‍ പൂര്‍ണമായി മാറ്റാന്‍ കൂടുതല്‍ ചികിത്സാ മാര്‍ഗങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് യുവതി ദയാവധത്തിന് അപേക്ഷിച്ചത്.
ടെര്‍ ബീക്കിന്റെ ദയാവധം ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ദയാവധം നിയമവിധേയമായ നെതര്‍ലാന്‍ഡില്‍ ഈ പ്രവണത വര്‍ധിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മാനസിക പ്രശ്‌നങ്ങള്‍ സഹിക്കാനാകാതെ വരുന്നതോടെ ദയാവധം സ്വീകരിക്കാന്‍ തയ്യാറാവുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.ടെര്‍ ബീക്കിന്റെ വീട്ടിലാണ് ദയാവധത്തിന്റെ നടപടിക്രമങ്ങള്‍ നടക്കുക. ആദ്യം ഡോക്ടര്‍ മയക്കുമരുന്ന് നല്‍കും, തുടര്‍ന്ന് ടെര്‍ബീക്കിന്റെ ഹൃദയം നിര്‍ത്താനുള്ള മരുന്ന് നല്‍കും. ആ സമയം അവരുടെ കാമുകന്‍ അരികിലുണ്ടാകും. മരണശേഷം മൃതദേഹം അവരുടെ ആഗ്രഹപ്രകാരം സംസ്‌കരിക്കുകയും ചിതാഭസ്മം ഒരു വനമേഖലയില്‍ വിതറുകയും ചെയ്യും.മാനസികാരോഗ്യ പ്രശ്നങ്ങളെ നേരിടാനുള്ള ഒരു എളുപ്പമാര്‍ഗമായി ആളുകള്‍ ദയാവധത്തെ കാണുന്നെന്നാണ് ഒരു വിഭാഗം ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സാമ്പത്തിക അനിശ്ചിതത്വം, കാലാവസ്ഥാ വ്യതിയാനം, സോഷ്യല്‍ മീഡിയ ഉപയോഗം, മറ്റ് പ്രശ്നങ്ങള്‍ എന്നിവയാല്‍ വിഷാദം അല്ലെങ്കില്‍ ഉത്കണ്ഠ പോലുള്ളവ ആളുകള്‍ക്കിടയില്‍ കൂടുകയാണ്. ഇത്തരം മാനസികാരോഗ്യ പ്രശ്നങ്ങള്‍ മൂലം കൂടുതല്‍ ആളുകളും ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2001ലാണ് ദയാവധം നെതര്‍ലന്‍ഡില്‍ നിയമവിധേയമാക്കിയത്. അതിനുശേഷം ദയാവധങ്ങളുടെ എണ്ണം ക്രമാനുഗതമായി വര്‍ധിച്ചുവരികയാണ്. 2022ല്‍ രാജ്യത്ത് മരിച്ചവരില്‍ അഞ്ച് ശതമാനവും ദയാവധത്തിന് വിധേയമായി ജീവിതം അവസാനിപ്പിച്ചവരായിരുന്നു.ദയാവധം എന്നത് അവസാന ആശ്രയമായാണ് ആളുകള്‍ കരുതുന്നത്. ഫിസിഷ്യന്‍മാരും സൈക്യാട്രിസ്റ്റുകളും അവസാന പോംവഴിയായി ദയാവധത്തെ നിര്‍ദേശിക്കുകയാണെന്ന് പ്രശസ്ത ആരോഗ്യ വിദഗ്ധനായ സ്റ്റെഫ് ഗ്രോനെവുഡ് അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നു . മാനസിക പ്രശ്‌നങ്ങള്‍ ഉള്ള ആളുകളെ, പ്രത്യേകിച്ച് ചെറുപ്പക്കാരെ കൂടുതല്‍ ചികിത്സകള്‍ നല്‍കി ശുശ്രൂഷിക്കാനാകുമോ എന്ന് നോക്കുന്നതിനു പകരം ദയാവധത്തിലേക്ക് തള്ളിവിടുകയാണ് ആരോഗ്യ വിദഗ്ധരെന്നും അദ്ദേഹം വിമര്‍ശിച്ചു.