മെസി-റൊണാള്‍ഡോ: കഴിവിന്റെ കാര്യത്തില്‍ ഒന്നാമനെ തിരഞ്ഞെടുത്ത് പിക്വെ

മെസി-റൊണാള്‍ഡോ: കഴിവിന്റെ കാര്യത്തില്‍ ഒന്നാമനെ തിരഞ്ഞെടുത്ത് പിക്വെ

മെസിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ മികച്ചതെന്ന ചോദ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇരുവരും കരിയറിന്റെ അവസാനത്തിലെത്തിയിട്ടും ചോദ്യം പഴയ വീര്യത്തോടെ നിലനില്‍ക്കുന്നു. ആരാധകര്‍ക്കിടയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയത്തില്‍ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് സ്പാനിഷ് താരം ജെറാഡ് പിക്വെ.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയും ബാഴ്‌സലോണയ്ക്കുവേണ്ടിയും കളിച്ച താരമാണ് പിക്വെ. യുണൈറ്റഡില്‍ റൊണാല്‍ഡോയ്‌ക്കൊപ്പവും ബാഴ്‌സയില്‍ മെസിക്കൊപ്പവും കളിച്ചിട്ടുണ്ട്. എന്നാല്‍ മെസിയാണ് ക്രിസ്റ്റ്യാനോയെക്കാള്‍ മികച്ചതെന്നാണ് പിക്വെ അഭിപ്രായപ്പെടുന്നത്. ടിക് ടോക്കര്‍ ജോണ്‍ നെല്ലിസിനൊപ്പമുള്ള അഭിമുഖത്തിലാണ് പിക്വെ ഇക്കാര്യം പറയുന്നത്.

‘കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇരുവരും തമ്മിലുള്ള പോരാട്ടം വളരെ മികച്ചതായിരുന്നു. ഇരു താരങ്ങളും മികച്ച രീതിയില്‍ തന്നെയാണ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പ്രകടനം കാഴ്ചവച്ചത്. കഴിവിന്റെ കാര്യത്തില്‍ മെസി തന്നെയാണ് ഒന്നാമന്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വളരെയധികം കഠിനാധ്വാനം ചെയ്തുവെന്നതും ഒന്നാം സ്ഥാനത്തിന് വേണ്ടി മെസിയുമായി മത്സരിച്ചുവെന്നതും സത്യം തന്നെയാണ്. പക്ഷേ ഇരുവരുടെയും കരിയര്‍ പരിശോധിക്കുകയാണെങ്കില്‍ റൊണാള്‍ഡോയെക്കാള്‍ മികച്ച താരം മെസിയാണെന്ന് ഞാന്‍ പറയും,’ ഇരുവരുടെയും സഹതാരമായിരുന്ന പിക്വെ പറഞ്ഞു.

2022ല്‍ അര്‍ജന്റീന ഫ്രാന്‍സിനെ തോല്‍പിച്ച് കപ്പുയര്‍ത്തിയപ്പോള്‍ താന്‍ മെസിയെ അഭിനന്ദിച്ചിരുന്നില്ല എന്നും പിക്വെ കൂട്ടിച്ചേര്‍ത്തു.
വിരമിച്ചതിന് ശേഷം കുറച്ചുകാലം ഫുട്‌ബോളുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലായിരുന്നുവെന്നും ഇക്കാരണത്താലാണ് മെസിയെ അഭിനന്ദിക്കാതിരുന്നതെന്നും താരം പറയുന്നു.

‘ഒരുപക്ഷേ ഭ്രാന്താണെന്ന് തോന്നും, പക്ഷേ ഇത് സത്യമാണ്. ലോകകപ്പുമായി എനിക്കൊരു ബന്ധവുമില്ലായിരുന്നു, ഞാന്‍ പൂര്‍ണമായി ഡിസ്‌കണക്ട് ചെയ്യപ്പെട്ടു. എന്റെ വിരമിക്കലിന് ശേഷം ഗെയിമില്‍ നിന്നും വിട്ടുനില്‍ക്കേണ്ടത് അത്യാവശ്യമായിരുന്നു. ഫൈനല്‍ ഒഴികെ ലോകകപ്പിലെ ഒറ്റ മത്സരം പോലും ഞാന്‍ കണ്ടിട്ടില്ല, ആ ഫൈനലാകട്ടെ മുഴുവനായും കണ്ടിട്ടുമില്ല,’ പിക്വെ പറഞ്ഞു.

ബാഴ്‌സലോണയില്‍ പന്ത് തട്ടവെ മെസിക്കൊപ്പം 506 മത്സരത്തിലാണ് താരം കളത്തിലിറങ്ങിയത്. മെസിയുടെ വിരമിക്കലിന് പിക്വെ ആണ് കാരണക്കാരനെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു.

Top