CMDRF

ബ്രിട്ടനിലേക്ക് അഭയാർഥി പ്രവാഹം: റുവാണ്ട പദ്ധതി തിരിച്ചടിയോ?

ബ്രിട്ടനിലേക്ക് അഭയാർഥി പ്രവാഹം: റുവാണ്ട പദ്ധതി തിരിച്ചടിയോ?
ബ്രിട്ടനിലേക്ക് അഭയാർഥി പ്രവാഹം: റുവാണ്ട പദ്ധതി തിരിച്ചടിയോ?

ലണ്ടൻ: ഇംഗ്ലിഷ് ചാനൽവഴി ബ്രിട്ടനിലേക്കുള്ള അനധികൃത അഭയാർഥി പ്രവാഹത്തിൽ വർധന. ഈ വർഷം ഇതുവരെ 19,294 അഭയാർഥികൾ
ഇംഗ്ലിഷ് ചാനൽ കടന്ന് ബ്രിട്ടനിലേക്ക് എത്തിയതായാണ് സർക്കാർ പുറത്തുവിട്ട കണക്കുകൾ പറയുന്നത്. മുൻവർഷം ഇതേകാലയളവിൽ അതിർത്തി കടന്ന് എത്തിയവരുടെ എണ്ണത്തേക്കാൾ വളരെ കൂടുതലാണിത്. 2023ൽ ആകെയെത്തിയവരുടെ എണ്ണം 29,437 ആയിരുന്നു. 2022ൽ എത്തിയ റെക്കോർഡ് സംഖ്യയുമായി (45,755) തട്ടിച്ചുനോക്കുമ്പോൾ നേരിയ കുറവ് മാത്രമാണുണ്ടായത്.

2018 മുതൽ ഇതുവരെ 130,000 അഭയാർഥികളാണ് ഇത്തരത്തിൽ അതിർത്തി കടന്ന് എത്തിയിട്ടുള്ളത്. അഫ്ഗാനിസ്ഥാൻ- 5370, ഇറാൻ- 3844, ടർക്കി- 2935, സിറിയ-2849, എരിത്രിയ- 2817, ഇറാഖ്- 2508, സുഡാൻ-2129, അൽബേനിയ- 755, കുവൈത്ത് -571, മറ്റുള്ളവർ-3607 എന്നിങ്ങനെയാണ് ഈ വർഷം എത്തിയ അഭയാർഥികളുടെ കണക്ക്. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ കണക്കുപ്രകാരം ഇംഗ്ലിഷ് ചാനൻ കടക്കാൻ ശ്രമിക്കുന്നതിനിടെ ഇതുവരെ ബോട്ടുമുങ്ങിയും മറ്റും മരിച്ചത് 189 പേരാണ്.

കടൽ കടന്നെത്തുന്ന അഭയാർഥികളെ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള മുൻ ടോറി സർക്കാരിന്റെ പദ്ധതി ലേബർ സർക്കാർ അധികാരമേറ്റയുടൻ നിർത്തലാക്കിയിരുന്നു. ഈ പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ചപ്പോൾ തന്നെ അഭയാർഥികളുടെ ഒഴുക്കിന് കുറവു വന്നിരുന്നു. എന്നാൽ പുതിയ സർക്കാരിന്റെ നയം മാറ്റത്തോടെ കടൻ കടന്നെത്തിയാൽ എന്നെങ്കിലും അഭയാർഥി സ്റ്റാറ്റസ് ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ജീവൻ പണയംവച്ചും ബ്രിട്ടനിലേക്ക് എത്താൻ ഇതാണ് അഭയാർഥികളെ പ്രേരിപ്പിക്കുന്നത്.

കള്ളക്കടത്തു മാഫിയ സംഘങ്ങളുടെയും മനുഷ്യക്കടത്തുകാരുടെയും ഇരകളായി ബ്രിട്ടനിലേക്ക് എത്തുന്ന അഭയാർഥികളുടെ ഒഴുക്കിനു തടയിടാൻ ശക്തമായ നടപടികൾ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി ഇപ്പോൾ പറയുന്നത്. എന്നാൽ എന്തുതരം നടപടിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുന്നില്ല. നിലവിൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ 118,882 പേരാണ് അഭയാർഥി സ്റ്റാറ്റസിന് അപേക്ഷ നൽകി കാത്തിരിക്കുന്നത്.

Top