CMDRF

കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന് ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തി മന്ത്രി വി എന്‍ വാസവന്‍

കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന് ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തി മന്ത്രി വി എന്‍ വാസവന്‍
കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന് ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തി മന്ത്രി വി എന്‍ വാസവന്‍

ര്‍ക്കിടക വാവുബലി നടക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രാദേശികമായി അവലോകന യോഗങ്ങള്‍ ചേര്‍ന്ന് ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് ദേവസ്വംവകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ നിര്‍ദ്ദേശം നല്‍കി. കര്‍ക്കിടകവാവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തിരുവല്ലത്ത് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 20 ഗ്രൂപ്പുകളില്‍ 15 ഗ്രൂപ്പുകളിലും ബലി തര്‍പ്പണം നടക്കുന്ന കേന്ദ്രങ്ങളുണ്ട്. തിരുവല്ലം, ശംഖുമുഖം, വര്‍ക്കല, തിരുമുല്ലവാരം, ആലുവ അരുവിക്കര എന്നീ ആറ് കേന്ദ്രങ്ങള്‍ ആയിരക്കണക്കിന് ഭക്തര്‍ എത്തിച്ചേരുന്ന വലിയ കേന്ദ്രങ്ങളാണ്. ഈ ആറ് കേന്ദ്രങ്ങളിലെ നടത്തിപ്പ് രീതി എല്ലാ ബലിതര്‍പ്പണ കേന്ദ്രങ്ങളിലും ഭക്തജനങ്ങള്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ പിന്തുടരണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതാദ്യമായാണ് എല്ലാ കേന്ദ്രങ്ങളിലും ഇത്തരത്തില്‍ അവലോകന യോഗങ്ങള്‍ നടത്തി മുന്നൊരുക്കങ്ങളും സൗകര്യങ്ങളും ഒരുക്കുവാന്‍ തീരുമാനിക്കുന്നത്.

ജില്ലാ കളക്ടര്‍മാരുടെ ചുമതലയിലായിരിക്കണം മറ്റ് സ്ഥലങ്ങളിലെ സൗകര്യങ്ങള്‍ വിലയിരുത്തി തീരുമാനങ്ങള്‍ എടുക്കേണ്ടത്. ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാനങ്ങള്‍, പൊലീസ്, കെ.എസ്.ഇ.ബി, ഫയര്‍ഫോഴ്‌സ്, ആരോഗ്യവകുപ്പ് എന്നിവരുടെ പ്രതിനിധികളും ദേവസ്വം അധികൃതരും ഉള്‍പ്പെടുന്ന യോഗം വിളിക്കും.

ശംഖുമുഖം തീരത്ത് ബലിതര്‍പ്പണത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കളക്ടറുടെ നേതൃത്വത്തില്‍ വിദ്ഗധസംഘം പരിശോധിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്യാനും ധാരണയായി. ഒരു തവണ കുറഞ്ഞത് 500 പേര്‍ക്കെങ്കിലും ബലികര്‍മ്മം അനുഷ്ഠിക്കാനുള്ള സൗകര്യം ഒരുക്കാനാണ് നിര്‍ദ്ദേശം ഉയര്‍ന്നത്. ബലിതര്‍പ്പണകേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ അറ്റകുറ്റപണി നടത്തേണ്ടതുണ്ടെങ്കില്‍ അക്കാര്യം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു.

ആഗസ്റ്റ് മൂന്നാം തീയതി കര്‍ക്കിടക ബലിതര്‍പ്പണം നടക്കുന്ന ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, താല്കാലിക പന്തല്‍ നിര്‍മ്മിക്കുക, ബാരിക്കേഡുകള്‍ സ്ഥാപിക്കുക, ക്ഷേത്രവും പരിസരവും ശുചിയാക്കുക, തര്‍പ്പണത്തിനാവശ്യമായ പുരോഹിതന്മാരെ നിയോഗിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഒരോ സ്ഥലത്തും സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കുന്നതാണ്.

മഴക്കാലമായതിനാല്‍ ജലജന്യരോഗങ്ങളുടെ വ്യാപനം ഉണ്ടാകുവാനുള്ള സാധ്യത മുന്നില്‍ കണ്ട് ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്കായി തിളപ്പിച്ചാറിയ വെള്ളം വിതരണം ചെയ്യും . ബലിത്തറകള്‍ ലേലം കൊള്ളുന്നവര്‍ തര്‍പ്പണത്തിനെത്തുന്നവരെ ചൂഷണം ചെയ്യാതിരിക്കുന്നതിന് എല്ലാ കേന്ദ്രങ്ങളിലും ഏകീകൃത നിരക്ക് നിശ്ചയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.

ശംഖുമുഖം, തിരുമുല്ലവാരം തുടങ്ങിയ കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണം നടത്തുന്നതിനാവശ്യമായ അനുമതികള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കാലേകൂട്ടി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതും മുന്നൊരുക്കങ്ങള്‍ സ്വീകരിക്കുന്നതുമാണ്. അപകട സാധ്യതയുള്ള കടവുകളിലെല്ലാം ഫയര്‍ഫോഴ്‌സിന്റെയും സ്‌കൂബാ ടീമിന്റെയും സേവനം ഉറപ്പ് വരുത്തും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്‍ പ്രശാന്ത്, ദേവസ്വം വകുപ്പ് സെക്രട്ടറി രാജമാണിക്യം, തിരുവനന്തപുരം മേയര്‍, കൊല്ലം ജില്ല കളക്ടര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Top