CMDRF

കാണാതായ വയോധികൻ മഹാരാഷ്ട്ര സർക്കാറിന്റെ പരസ്യപോസ്റ്ററിൽ

കാണാതായ വയോധികൻ മഹാരാഷ്ട്ര സർക്കാറിന്റെ പരസ്യപോസ്റ്ററിൽ
കാണാതായ വയോധികൻ മഹാരാഷ്ട്ര സർക്കാറിന്റെ പരസ്യപോസ്റ്ററിൽ

പൂനെ: രണ്ടുദിവസം ശിവസേനയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പരസ്യപോസ്റ്ററിൽ മൂന്ന് വർഷം മുമ്പ് കാണാതായ വയോധികൻ. 2021 ഡിസംബറിൽ പൂനെയിലെ ഷിരൂരിൽ നിന്നാണ് 63-കാരനായ ജ്ഞാനേശ്വർ വിഷ്ണു താംബെയെ കാണാതായത്. പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. കുടുംബം പലയിടത്തും അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. അതിനിടയിലാണ് കുടുംബത്തിന്റെ പ്രതീക്ഷകൾ വീണ്ടുമുയർന്നത്. കഴിഞ്ഞയാഴ്ചയാണ് മഹാരാഷ്ട്രയിൽ ”മുഖ്യമന്ത്രി തീർഥ ദർശൻ യോജന” പദ്ധതി ആരംഭിച്ചത്.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ മതകേന്ദ്രങ്ങളിലേക്കുള്ള തീർത്ഥാടനത്തിനായി മുതിർന്ന പൗരന്മാർക്ക് 30,000 രൂപ വരെ സബ്സിഡി നൽകുന്നതാണ് പദ്ധതി. ഈ പദ്ധതിയുമായി ബന്ധപ്പെട്ട പരസ്യത്തിലാണ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡക്കൊപ്പം ജ്ഞാനേശ്വർ വിഷ്ണു താംബെയുടെ ചിത്രവുമുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാന സർക്കാരും ശിവസേനയുമെല്ലാം പദ്ധതിക്ക് വ്യാപക പ്രചാരണമാണ് നൽകിവരുന്നത്. ഇതിന്റെ ഭാഗമായി പദ്ധതിയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് അപ്രതീക്ഷിതമായായിരുന്നു താംബെയുടെ മകൻ ഭരതിന്റെ കണ്ണിൽപ്പെട്ടത്. ‘പിതാവ് ജീവിച്ചിരിപ്പുണ്ടെന്നും സുഖമായിരിക്കുന്നുവെന്നും ഇപ്പോൾ ഞങ്ങൾക്കറിയാം…അദ്ദേഹവുമായുള്ള പുനഃസമാഗമത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിച്ചിരിക്കുകയാണ്…’ മകൻ പറയുന്നു.

താംബെയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം നേരത്തെ പരാതി നൽകിയിരുന്നില്ലെന്നാണ് ശിക്രപൂർ പൊലീസ് പറയുന്നത്. കഴിഞ്ഞദിവസമാണ് മകനായ ഭരത് പരാതി നൽകിയതെന്ന് ഇൻസ്‌പെക്ടർ ദീപ്തൻ ഗെയ്ക്വാദ് പറഞ്ഞു. മുമ്പും താംബെ വീടു വിട്ടിറങ്ങിപ്പോയിട്ടുണ്ടെന്ന് പിന്നീട് തിരിച്ചുവരാറാണ് പതിവെന്നും കുടുംബം പറഞ്ഞതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പ്രശാന്ത് ധോലെ പറഞ്ഞു. 2021 ഡിസംബറിൽ കോവിഡ്-19 ന്റെ സമയത്താണ് അദ്ദേഹം അവസാനമായി വീടുവിട്ടിറങ്ങിയത്. മുമ്പത്തെപ്പോലെ തിരിച്ചെത്തുമെന്ന് കുടുംബാംഗങ്ങൾ വിശ്വസിച്ചു. അതിനാൽ അവർ പൊലീസിനെ അറിയിക്കുകയോ പരാതി നൽകുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ താംബെക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രശാന്ത് ധോലെ പറഞ്ഞു. പരസ്യത്തിലെ താംബെയുടെ ഫോട്ടോയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അതേസമയം, പരസ്യത്തിൽ താംബെയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. പൗരന്റെ ഫോട്ടോ അവരുടെ അനുമതി കൂടാതെ പരസ്യത്തിൽ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാർ വിമർശിച്ചു. സർക്കാറിന്റെ എല്ലാ പദ്ധതികളും പരസ്യങ്ങളും പൊള്ളയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ കാണാതായ ആളുടെ ഫോട്ടോ വെച്ച് പരസ്യം നൽകിയിട്ടില്ലെന്നാണ് സർക്കാറിന്റെ വിശദീകരണം. സംസ്ഥാന സർക്കാർ ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിലും ഈ പരസ്യം പോസ്റ്റ് ചെയ്തിട്ടില്ലെന്നായിരുന്നു വിശദീകരണം. ശിവസേനയും ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

Top