CMDRF

വെള്ളിത്തിളക്കത്തിൽ നീരജ് , അഭിനന്ദിച്ച് മോദി

വെള്ളിത്തിളക്കത്തിൽ നീരജ് , അഭിനന്ദിച്ച് മോദി
വെള്ളിത്തിളക്കത്തിൽ നീരജ് , അഭിനന്ദിച്ച് മോദി

പാരീസ്: തുടർച്ചയായ രണ്ടാം ഒളിംപിക്‌സിലും ജാവലിൽ ത്രോയിൽ മെഡൽ നേടിയ ഇന്ത്യൻ താരം നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസ് ഒളിംപിക്‌സിൽ വെള്ളി മെഡലാണ് നീരജ് നേടിയത്. നിലവിലെ സ്വർണ മെഡൽ ജേതാവായ നീരജിനെ പിന്തള്ളി പാകിസ്ഥാന്റെ അർഷദ് നദീമിനായിരുന്നു സ്വർണം. ഒളിംപിക് റെക്കോർഡായ 92.97 മീറ്റർ ദൂരമെറിഞ്ഞാണ് നദീം സ്വർണം നേടിയത്. നീരജ് തന്റെ സീസണൽ ബെസ്റ്റായ 89.45 ദൂരമെറിഞ്ഞു. നീരജിന്റെ ആറ് ശ്രമങ്ങളിൽ അഞ്ചും ഫൗളായിരുന്നു. പാരീസ് ഒളിംപിക്‌സിൽ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്.

പിന്നാലെയാണ് നീരജിനെ പ്രകീർത്തിച്ച് മോദി രംഗത്തെത്തിയത്. ”നീരജ് ചോപ്ര മികച്ച വ്യക്തിത്വമാണ്! അവൻ വീണ്ടും തന്റെ മിടുക്ക് കാണിച്ചു. വീണ്ടുമൊരു ഒളിംപിക് വിജയവുമായി അദ്ദേഹം തിരിച്ചെത്തിയതിൽ ഇന്ത്യ ആഹ്ലാദിക്കുന്നു. വെള്ളി നേടിയ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. വരാനിരിക്കുന്ന എണ്ണമറ്റ അത്ലറ്റുകൾക്ക്, അവരുടെ സ്വപ്നങ്ങൾ പിന്തുടരുന്നതിന് അദ്ദേഹം തുടർന്നും പ്രചോദനമാവട്ടെ.” മോദി കുറിച്ചിട്ടു. അദ്ദേഹം കുറിച്ചിട്ട പോസ്റ്റ് വായിക്കാം…

മത്സരത്തിൽ ഗ്രനാഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സിനാണ് വെങ്കലം. 88.54 മീറ്റർ എറിഞ്ഞാണ് താരം വെങ്കലം നേടിയത്. അതേസമയം, തന്റെ രണ്ടാമത്തെ ശ്രമത്തിൽ തന്നെ പാകിസ്ഥാൻ താരം റെക്കോർഡ് ദൂരം കണ്ടെത്തി. ടോക്യോ ഒളിംപിക്‌സിൽ അഞ്ചാം സ്ഥാനത്തായിരുന്നു നദീം. പത്ത് മീറ്റർ വ്യത്യാസത്തിലാണ് ഇത്തവണ നദീം ജാവലിൻ പായിച്ചത്. തന്റെ അവസാന ശ്രമത്തിൽ 91.79 ദൂരമെറിയാനും നദീമിന് സാധിച്ചു.

ആദ്യമായിട്ടാണ് ഒരു താരം ഒളിംപിക്‌സിൽ രണ്ട് തവണ 90 മീറ്റർ ദൂരം പായിക്കുന്നത്. ട്രാക്ക് ആൻഡ് ഫീൽഡിൽ പാകിസ്ഥാന്റെ ആദ്യ മെഡൽ കൂടിയാണിത്. നീരജ് തന്റെ രണ്ടാം ശ്രമത്തിലാണ് വെള്ളി മെഡലിനുള്ള ദൂരം കണ്ടെത്തിത്.

Top