യുക്രൈൻ യുദ്ധം മോദി ഇടപെട്ട് രണ്ട് മണിക്കൂർ നിർത്തിവെപ്പിച്ചുവെന്ന് ഷിന്ദേ നിയമസഭയിൽ

യുക്രൈൻ യുദ്ധം മോദി ഇടപെട്ട് രണ്ട് മണിക്കൂർ നിർത്തിവെപ്പിച്ചുവെന്ന് ഷിന്ദേ നിയമസഭയിൽ

മുംബൈ: യുക്രൈനിൽനിന്ന് ഇന്ത്യൻ വിദ്യാർഥികളെ രക്ഷപ്പെടുത്താനായി നരേന്ദ്ര മോദി ഇടപെട്ട് യുദ്ധം രണ്ട് മണിക്കൂർ നിർത്തിവെപ്പിച്ചുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ നിയമസഭയിൽ അവകാശപ്പെട്ടു. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിക്കും ഒരു യുദ്ധം നിർത്തിവെപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, പ്രധാനമന്ത്രി മോദി റഷ്യ – യുക്രൈൻ യുദ്ധം രണ്ട് മണിക്കൂർ നിർത്തിവെപ്പിച്ച് ഇന്ത്യൻ വിദ്യാർഥികളെ രക്ഷപ്പെടുത്തുന്നത് ഉറപ്പാക്കി.

യുക്രൈനെ റഷ്യ ആക്രമിച്ചപ്പോൾ നിരവധി ഇന്ത്യൻ വിദ്യാർഥികളാണ് അവിടെ കുടുങ്ങിയത്. ഇതോടെ തങ്ങളുടെ കുട്ടികളെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന് രക്ഷിതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചു. അതോടെയാണ് യുദ്ധം രണ്ട് മണിക്കൂർ നിർത്തിവെപ്പിച്ചതും ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷിതമായ മടക്കം ഉറപ്പാക്കിയതും – ഷിന്ദേ പറഞ്ഞു.

ഛത്രപതി ശിവജിയുടെ പ്രശസ്തമായ ‘വാഘ് നഖ്’ എന്ന ആയുധം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് ലണ്ടനിൽനിന്ന് തിരികെയെത്തിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കോൺഗ്രസിനെതിരെയും ഷിന്ദേ വിമർശനമുന്നയിച്ചു. ദാരിദ്ര്യം നിർമാർജനത്തെക്കുറിച്ച് പറയുന്ന കോൺഗ്രസിന് അത് സാധിച്ചുവോയെന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് മുക്തരാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

Top