CMDRF

അഗാർക്കറുടെ വാക്കുകൾ തള്ളി മുഹമ്മദ് ഷമി

അഗാർക്കറുടെ വാക്കുകൾ തള്ളി മുഹമ്മദ് ഷമി
അഗാർക്കറുടെ വാക്കുകൾ തള്ളി മുഹമ്മദ് ഷമി

ബംഗളൂരു: ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് പേസർ മുഹമ്മദ് ഷമി. ഏകദിന ലോകകപ്പ് ഫൈനലിനിടെ പരിക്കേറ്റ ഷമിക്ക് പിന്നീട് ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിച്ചിട്ടില്ല. ഇതിനിടെ ശസ്ത്രക്രിയക്ക് വിധേയനായ ഷമിക്ക് ഐപിഎല്ലും ടി20 ലോകകപ്പും നഷ്ടമായിരുന്നു. വിശ്രമം അവസാനിപ്പിച്ച് ഷമി പരിശീലനം ആരംഭിച്ചിരുന്നു. ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഷമി ഇടം നേടുമെന്നാണ് അറിയുന്നത്.

എന്നാലിപ്പോൾ തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുകയാണ് ഷമി. എപ്പോൾ തിരിച്ചുവരാൻ സാധിക്കുമെന്ന് അറിയില്ലെന്നാണ് ഷമി പറയുന്നത്. ”തിരിച്ചുവരവിനായി ഞാൻ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എപ്പോൾ തിരിച്ചുവരാൻ സാധിക്കുമെന്ന് പറയുക ബുദ്ധിമുട്ടുള്ള കാര്യമാണ്. വീണ്ടും ഇന്ത്യൻ ജേഴ്‌സിയിൽ കാണുന്നിന് മുമ്പ് ബംഗാളിന് വേണ്ടി കളിക്കാൻ ഞാൻ വരും. രണ്ടോ മൂന്നോ മത്സരങ്ങൾ അവർക്ക് വേണ്ടി കളിക്കണം.” ഷമി പറഞ്ഞു.

ജൂലൈയിൽ ശ്രീലങ്കൻ പര്യടനത്തിനായി ഇന്ത്യ പുറപ്പെടുന്നതിന് മുമ്പ് ചീഫ് സെലക്ടർ അജിത് അഗാർക്കർ ഷമി വേഗം തിരിച്ചെത്തുമെന്ന പ്രതീക്ഷ പങ്കുവച്ചിരുന്നു. ബംഗ്ലാദേശുമായി രണ്ടു ടെസ്റ്റുകളും മൂന്നു ടി20കളുമാണ് ഇന്ത്യ കളിക്കുന്നത്. ഓസ്ട്രേലിയൻ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് കരുത്താവും ഷമിയുടെ തിരിച്ചുവരവെന്നുള്ള കാര്യത്തിൽ സംശയമില്ല. ഷമിക്കൊപ്പം ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവർ കൂടി ചേരുമ്പോൾ ഇന്ത്യക്ക് വലിയ സാധ്യതകളുണ്ടെന്ന് മുൻ ഇന്ത്യൻ താരം വസിം ജാഫർ പറഞ്ഞിരുന്നു.
ടെസ്റ്റ് ടീമിൽ കളിക്കുന്നതിന് മുമ്പ് ഷമി ദുലീപ് ട്രോഫിയിൽ കളിക്കുമെന്നുള്ള വാർത്തകളുണ്ടായിരുന്നു. എന്നാൽ നാല് ടീമുകളിലും ഷമിയെ ഉൾപ്പെടുത്തിയിരുന്നില്ല. ധൃതിപിടിച്ച് ഒന്നും ചെയ്യേണ്ടെന്നാണ് ഇന്ത്യൻ മാനേജ്‌മെന്റും പറയുന്നത്. എന്തായാലും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

Top