CMDRF

116 രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച് മങ്കി പോക്സ് രോഗം

116 രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച് മങ്കി പോക്സ് രോഗം
116 രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച് മങ്കി പോക്സ് രോഗം

ജനീവ: എംപോക്‌സ് എന്ന മങ്കി പോക്സ് രോഗം 116 രാജ്യങ്ങളില്‍ പടര്‍ന്നുകഴിഞ്ഞതായി റിപ്പോര്‍ട്ട്. ഇതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മാത്രമല്ല, ലോകാരോഗ്യ സംഘടനയുടെ അടിയന്തര കമ്മിറ്റി ഉടന്‍ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്ന രോഗത്തെ ഗ്രേഡ് 3 എമര്‍ജന്‍സി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എച്ച്1 എന്‍1 പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവീഡ് എന്നിവക്കാണ് ഇതുവരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. ആഫ്രിക്കയില്‍ മാത്രം 15,000 പേര്‍ രോഗികളായപ്പോള്‍ 461 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 160 ശതമാനമാണ് രോഗ വര്‍ധന.

1958-ല്‍ ഡെന്മാര്‍ക്കിലെ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. മനുഷ്യരില്‍ ആദ്യമായി എംപോക്‌സ് രോഗം റിപ്പോര്‍ട്ട് ചെയ്തത് 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒമ്പത് വയസ്സുകാരനിലാണ്. 2022 മുതല്‍ മങ്കി പോക്സ് വ്യാപനമുണ്ടെങ്കിലും അടുത്തിടെയാണ് തീവ്രമായത്. അതേ വര്‍ഷം ഇന്ത്യയില്‍ ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തില്‍ 35 വയസ്സുള്ളയാളിലാണ്.

രോഗം ബാധിച്ച മൃഗങ്ങള്‍, രോഗിയുടെ ശരീരസ്രവങ്ങള്‍, മലിനമായ വസ്തുക്കള്‍ എന്നിവയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നത് മിക്ക ആളുകളും നേരിയ ലക്ഷണങ്ങളാണ് കാണാറ്. എന്നാല്‍ ചിലര്‍ക്ക് വൈദ്യസഹായം ആവശ്യമായ ഗുരുതര സ്വഭാവത്തിലേക്ക് മാറാറുണ്ട്. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

Top