CMDRF

മുസ്ലീം രാജ്യങ്ങള്‍ ഇസ്രയേല്‍ ബന്ധം ഉടന്‍ അവസാനിപ്പിക്കണം, നിലപാട് കടുപ്പിച്ച് ഇറാന്‍ പരമോന്നത നേതാവ് ഖമേനി

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സംഘര്‍ഷത്തില്‍ ഇതുവരെ 41,000 പലസ്തീനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്

മുസ്ലീം രാജ്യങ്ങള്‍ ഇസ്രയേല്‍ ബന്ധം ഉടന്‍ അവസാനിപ്പിക്കണം, നിലപാട് കടുപ്പിച്ച് ഇറാന്‍ പരമോന്നത നേതാവ് ഖമേനി
മുസ്ലീം രാജ്യങ്ങള്‍ ഇസ്രയേല്‍ ബന്ധം ഉടന്‍ അവസാനിപ്പിക്കണം, നിലപാട് കടുപ്പിച്ച് ഇറാന്‍ പരമോന്നത നേതാവ് ഖമേനി

ലസ്തീന്‍ ജനതയ്ക്ക് പിന്തുണ നല്‍കുന്നതിനായി ലോകമെമ്പാടുമുള്ള മുസ്ലീം രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ആവശ്യപ്പെട്ടു. ശനിയാഴ്ച ടെഹ്റാനില്‍ ഇസ്ലാമിക് യൂണിറ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴാണ് ഇത്തരം ഒരാവശ്യം ഖമേനി മുന്നോട്ട് വച്ചിരിക്കുന്നത്. ഗാസയില്‍ ഹമാസിനെതിരെ ഒരു വര്‍ഷത്തോളം നീണ്ട സൈനിക നടപടിയില്‍ ഇസ്രായേല്‍ കൊടും കുറ്റകൃത്യങ്ങള്‍ ചെയ്തതായി അദ്ദേഹം ആരോപിച്ചു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സംഘര്‍ഷത്തില്‍ ഇതുവരെ 41,000 പലസ്തീനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

”ജൂത ഭരണകൂടം ഒരു മടിയുമില്ലാതെ മുസ്ലീം സമുദായത്തിന് നേരെ കുറ്റകൃത്യങ്ങള്‍ ചെയ്യുകയാണ്,” അതുകൊണ്ടു തന്നെ, പശ്ചിമ ജറുസലേമുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാണ് അദ്ദേഹം മുസ്ലീം ലോകത്തോട് ആവശ്യപ്പെടുന്നത്.

Islamic Unity Conference in Tehran

പലസ്തീന്‍ ഭൂമി കൈയടക്കിയ ഈ ക്രിമിനല്‍ രാജ്യത്തെ ഒറ്റപ്പെടുത്താന്‍, ഇസ്ലാമിക ലോകത്തിന്റെ ഐക്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടിയാണ് ഉണ്ടാവേണ്ടത്. അതിന്റെ ആദ്യപടിയായി ഇസ്ലാമിക രാജ്യങ്ങള്‍ അവരുമായുള്ള സാമ്പത്തിക ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കണമെന്നും ഇറാന്‍ പരമോന്നത നേതാവ് ആവശ്യപ്പെട്ടു. ഇപ്പോള്‍ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണ് ഇതെന്നും,” ഖമേനി ചൂണ്ടിക്കാട്ടി. ഇറാന്‍ പരമോന്നത നേതാവിന്റെ ഈ പ്രസ്താവന മുസ്ലിം രാജ്യങ്ങളില്‍, പ്രത്യേകിച്ച് അവിടുത്തെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമാണ് ഉണ്ടാക്കുക എന്നാണ് , രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ഇസ്രയേലിന് എതിരെ കടുത്ത നിലപാടിലേക്ക് പോകാനും , അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാനും ഈ നിലപാട് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Also Read: ഇസ്രയേൽ പ്രധാനമന്ത്രിയെ വധിക്കാൻ ഇറാൻ നീക്കം, പിടിയിലായവരിൽ ഇസ്രയേലിയും, ആശങ്കയിൽ ലോകം

അതേസമയം, ഇസ്രായേലിന്റെ ബോംബിംങ്ങും ഗ്രൗണ്ട് ഓപ്പറേഷനും മൂലം ഗാസയിലെ ഭൂരിപക്ഷ ഭാഗങ്ങളും നശിപ്പിക്കപ്പെടുകയും, പലസ്തീന്‍ ജനസംഖ്യയുടെ 90% ആളുകളെയും കുടിയിറക്കുകയും ചെയ്തുവെന്നാണ് യു എന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഗാസയില്‍ പലസ്തീനികളെ ‘വംശഹത്യ’ നടത്താനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്നാണ് ഇറാന്‍ തുടക്കം മുതല്‍ ആരോപിക്കുന്നത്. അവരുടെ ഈ നിലപാടിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ട് കൂടിയാണിത്. ഇസ്രയേലിനെതിരെ ലോകത്ത് ഏറ്റവും ശക്തമായ ശബ്ദം ഉയര്‍ത്തുകയും ആക്രമിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഏക രാജ്യവും ഇറാന്‍ തന്നെയാണ്. ഇറാന്‍ അനുകൂലികളായ ലെബനിലെ ഹിസ്ബുള്ളയും ഇസ്രയേലുമായി തുറന്ന പോരിലാണ് ഉള്ളത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഇസ്രയേല്‍ ചാര സംഘടന ലെബനില്‍ നടത്തിയ ആക്രമണത്തിന്, ഇറാനൊപ്പം ചേര്‍ന്ന് വലിയ തിരിച്ചടി നല്‍കാനാണ് ഹിസ്ബുള്ളയും അണിയറയില്‍ പദ്ധതി തയ്യാറാക്കുന്നത്.

Ali Khamenei

ഏപ്രിലില്‍ സിറിയയിലെ ഇറാന്‍ എംബസി കോമ്പൗണ്ടിനുനേരെയുണ്ടായ ഇസ്രയേല്‍ ബോംബാക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷത്തിനൊടുവില്‍, നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും ഇസ്രയേലിനുനേരെ ഇറാന്‍ പ്രയോഗിച്ചിരുന്നു. അമേരിക്കയുടെയും ബ്രിട്ടന്റെയും ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ സഹായത്തോടെയാണ് അന്ന് ആ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇസ്രയേലിന് കഴിഞ്ഞിരുന്നത്. എന്നാല്‍, ഏത് മിസൈല്‍ പ്രതിരോധ സംവിധാനത്തെയും തകര്‍ക്കാമെന്നുള്ള റഷ്യയുടെ ആധുനിക ആയുധങ്ങള്‍ ഇറാന് ലഭിച്ചു കഴിഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്ന സ്ഥിതിയ്ക്ക്, ഇനി ഒരാക്രമണം ഇറാന്‍ നടത്തിയാല്‍ അത് ഫലപ്രദമായി പ്രതിരോധിക്കാന്‍ അമേരിക്കയ്‌ക്കോ ഇസ്രയേലിനോ കഴിയണമെന്നില്ല.

ഇറാന്റെ തലസ്ഥാനത്ത് വച്ച് ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതിന് ശേഷമാണ് ഉചിതമായ സമയത്ത് ശക്തമായി പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നത്. ഈ സമയം എപ്പോഴാണ് എന്നതാണ് ലോക രാജ്യങ്ങളും ആശങ്കയോടെ ഉറ്റു നോക്കുന്നത്. റഷ്യ – യുക്രെയിന്‍ യുദ്ധം അവസാന ഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍, ഈ യുദ്ധം അവസാനിച്ച ഉടന്‍ ഇറാനും ഹിസ്ബുള്ളയും ഹമാസും സംയുക്തമായി ഇസ്രയേലിനെ ആക്രമിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്ന് തുടങ്ങിയിട്ടുണ്ട്. ഇറാനെതിരെ അമേരിക്ക ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് തുനിഞ്ഞാല്‍ ഇടപ്പെടുമെന്നതാണ് റഷ്യയുടെ നിലപാട്. റഷ്യയുടെ ഈ നിലപാടില്‍ ഇസ്രയേലിനും കടുത്ത ആശങ്കയുണ്ട്.

Also Read: ലെബനൻ-ഇസ്രയേൽ ഇനി തുറന്ന യുദ്ധത്തിലേക്കോ? മൊസാദിന്റെ കുടിലതയ്ക്ക് ഇസ്രയേൽ കണക്ക് പറയേണ്ടി വരും

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആണവായുധങ്ങള്‍ ഉള്ള രാജ്യമാണ് റഷ്യ. ഏത് ആധുനിക മിസൈലുകളെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാലും റഷ്യ സമ്പന്നമാണ്. ലോകത്തെ നിമിഷ നേരം കൊണ്ട് നശിപ്പിക്കാന്‍ കഴിയുന്ന ‘സാത്താന്‍’ എന്ന വലിയ ആണവ മിസൈലും റഷ്യക്ക് മാത്രമാണ് സ്വന്തമായിട്ടുള്ളത്. അമേരിക്ക ഉള്‍പ്പെടെ ഭയപ്പെടുന്നതും റഷ്യയുടെ ഈ ആണവ ശക്തിയെയാണ്.

Top