കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്തിനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിനു ശേഷമാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. കടുത്ത നടപടി പിന്നീടുണ്ടാകുമെന്നാണ് വിവരം.
നവീന്‍ ബാബു ഒക്ടോബര്‍ ആറിന് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നും 98,500 രൂപ നല്‍കിയെന്നുമാണ് പ്രശാന്ത് മുഖ്യമന്ത്രിക്ക് നൽകിയതെന്ന് പറയുന്ന പരാതിയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട്
പലതവണ പൊലീസ് ഇയാളെ വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പ്രശാന്തിന്‍റേതെന്ന നിലയിൽ പുറത്തുവന്ന പരാതിയുടെ കോപ്പിയിൽ വ്യാജ ഒപ്പാണെന്ന് തെളിഞ്ഞിരുന്നു. ഇതോടെ പ്രശാന്തിന്‍റെ പേരിൽ വ്യാജ പരാതി ചമച്ചതാണെന്നും ആരോപണം ഉയർന്നിരുന്നു.