CMDRF

എന്‍സിഇആര്‍ടി 2014 മുതല്‍ ആര്‍എസ്എസ് അംഗത്തെ പോലെ പ്രവര്‍ത്തിക്കുന്നു; ജയറാം രമേശ്

എന്‍സിഇആര്‍ടി 2014 മുതല്‍ ആര്‍എസ്എസ് അംഗത്തെ പോലെ പ്രവര്‍ത്തിക്കുന്നു; ജയറാം രമേശ്
എന്‍സിഇആര്‍ടി 2014 മുതല്‍ ആര്‍എസ്എസ് അംഗത്തെ പോലെ പ്രവര്‍ത്തിക്കുന്നു; ജയറാം രമേശ്

ഡല്‍ഹി: ബാബറി മസ്ജിദിന്റെ പേര് പരാമര്‍ശിക്കാതെയും പ്രധാന ഭാഗങ്ങള്‍ ഒഴിവാക്കിയും പ്ലസ് ടു പൊളിറ്റിക്‌സ് പാഠപുസ്തകം പ്രസിദ്ധീകരിച്ച എന്‍സിഇആര്‍ടിക്കെതിരെ കോണ്‍ഗ്രസ് രം?ഗത്ത്. എന്‍സിഇആര്‍ടി 2014 മുതല്‍ ആര്‍എസ്എസ് അംഗത്തെ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. എന്‍സിഇആര്‍ടിയുടെ ലക്ഷ്യം പാഠപുസ്തകങ്ങള്‍ നിര്‍മ്മിക്കുന്നതാണ്. അല്ലാതെ രാഷ്ട്രീയ ലഘുലേഖകളുടെ നിര്‍മാണവും അതിന്റെ പ്രചാരണവുമല്ലെന്ന് ജയറാം രമേശ് പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയെ എന്‍സിഇആര്‍ടി ആക്രമിക്കുകയാണ്. എന്‍സിഇആര്‍ടി എന്നാല്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് എന്നാണ്. അല്ലാതെ നാഗ്പൂരോ നരേന്ദ്ര കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് അല്ലെന്ന് ഓര്‍ക്കണമെന്നും ജയറാം രമേശ് പറഞ്ഞു.

ബാബറി മസ്ജിദിന്റെ പേര് പരാമര്‍ശിക്കാതെ എന്‍സിഇആര്‍ടിയുടെ പുറത്തിറങ്ങിയ പുതിയ പ്ലസ് ടു പൊളിറ്റിക്‌സ് പാഠപുസ്തകം വിവാദമായിരിക്കുകയാണ്. മൂന്ന് മിനാരങ്ങള്‍ ഉള്ള കെട്ടിടം എന്ന വിശേഷണമാണ് പാഠപുസ്തകത്തില്‍ പകരം പരാമര്‍ശിച്ചിട്ടുള്ളത്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി എന്നായിരുന്നു എന്‍സിഇആര്‍ടിയുടെ പഴയ പാഠഭാഗത്തിലുണ്ടായിരുന്നത്. കല്യാണ്‍ സിംഗിന് എതിരായ സുപ്രീം കോടതി നടപടിയും പുതിയ പുസ്തകത്തില്‍ ഇല്ല. ഇതടക്കം ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പഴയ പാഠപുസ്തകത്തിലുണ്ടായിരുന്ന രണ്ട് പേജുകള്‍ നീക്കം ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ സോമനാഥില്‍ നിന്ന് അയോധ്യയിലേക്കുള്ള ബിജെപി രഥയാത്രയും കര്‍സേവകരുടെ പങ്കും പുതിയ പാഠപുസ്തകത്തിലില്ല.

ബിജെപിയുടെ യുടെ കണക്കുകൂട്ടലുകള്‍ പിഴച്ചുവെന്ന എ ബി വാജ്‌പേയുടെ പരാമര്‍ശം തുടങ്ങിയ പത്രവാര്‍ത്തകള്‍ പാഠപുസ്തകത്തില്‍ ഇടം പിടിച്ചിരുന്നു. ഇത് പൂര്‍ണമായും പുതിയ പുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളില്‍ യുപി മുഖ്യമന്ത്രി കല്യാണ്‍ സിംഗിനെതിരെ 1994 ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കോടതി അലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. ഒരു ദിവസത്തേക്ക് തടവ് ശിക്ഷ വിധിച്ചുള്ള ഈ സംഭവം പഴയ പാഠപുസ്തകത്തില്‍ പഠിക്കാനുണ്ടായിരുന്നു. ഇതിന് പകരം 2019ലെ സുപ്രീംകോടതി വിധിയാണ് പുതിയ പാഠപുസ്തകത്തിലുള്ളത്. കൂടാതെ ടൈംലൈനില്‍ ബാബറി മസ്ജിദ് തകര്‍ത്ത 1992 ഡിസംബര്‍ 6 ന് പകരം അയോധ്യ കേസില്‍ സുപ്രീം കോടതി വിധി വന്ന 2019 നവംബര്‍ 9 ആണ് ഉള്‍പ്പെടുത്തിയത്. 2006 – 2007 അധ്യയന വര്‍ഷം മുതല്‍ ഈ പാഠഭാഗങ്ങള്‍ പരിഷ്‌കരിച്ചിരുന്നില്ല. 2019 സുപ്രീംകോടതി വിധിയോടെയുണ്ടായ മാറ്റങ്ങള്‍ക്ക് അനുസരിച്ചാണ് പരിഷകരണമെന്നാണ് എന്‍സിഇആര്‍ടി വിശദീകരിക്കുന്നത്.

Top