CMDRF

നെടുമങ്ങാട് വിനോദ് വധം; ഒന്നാം പ്രതിക്ക് വധശിക്ഷയും പിഴയും

നെടുമങ്ങാട് വിനോദ് വധം; ഒന്നാം പ്രതിക്ക് വധശിക്ഷയും പിഴയും
നെടുമങ്ങാട് വിനോദ് വധം; ഒന്നാം പ്രതിക്ക് വധശിക്ഷയും പിഴയും

തിരുവനന്തപുരം: നെടുമങ്ങാട് സ്വദേശി വിനോദിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്ക് വധശിക്ഷയും 4,60,000 രൂപ പിഴയും. കൊല്ലം കച്ചേരിവിള വീട്ടിൽ ഉണ്ണിക്കാണ് വധശിക്ഷ ലഭിച്ചത്. കേസിലെ മൂന്ന്, അഞ്ച്, ആറ് പ്രതികളായ കരിപ്പൂര് മഞ്ച സ്വദേശി കണ്ണൻ, തൊളിക്കോട് മടത്തിങ്കൾ ഹൗസിൽ രജിത്ത് ബാബു, വലിയമല ശാന്തിഭവനിൽ ശരത് കുമാർ എന്നീ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ചു. തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹന്റേതാണ് ഉത്തരവ്.

മരിച്ച വിനോദിന്റെ മാതാവ് ശ്രീകുമാരി, സഹോദരൻമാരായ ബിജു, വിനീത് എന്നിവർക്ക് പിഴത്തുകയിൽനിന്നും നാലുലക്ഷം രൂപ നൽകണം. കേസിലെ 29–ാം സാക്ഷി അനസ്, സംഭവത്തിൽ പരുക്കേറ്റ ഒന്നാം സാക്ഷി ഷാനവാസ് എന്നിവർക്ക് 20,000 രൂപ നൽകാനും ഉത്തരവിൽ പറയുന്നു. ഒന്നാം പ്രതി പുറത്തിറങ്ങിയാൽ സമൂഹത്തിന് ആപത്താണെന്നും ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ജയിലിൽ കിടക്കുന്ന സമയങ്ങളിലും അക്രമം കാട്ടും എന്ന റിപ്പോർട്ടും കോടതി പരിഗണിച്ചു. കേസിലെ രണ്ട്, നാല് പ്രതികളായ പ്രശാന്ത്, ഷിബു എന്നിവരെ വെറുതെ വിട്ടു. 2016 ജനുവരി 31നാണ് കേസിനാസ്പദമായ സംഭവം. വേണാട് ആശുപത്രിയിൽ സുഹൃത്തിന്റെ ചികിത്സയ്ക്കായി എത്തിയ വിനോദിനെ വാക്കുതർക്കത്തിന്റെ പേരിൽ കൊലപ്പെടുത്തുകയായിരുന്നു.

Top