ദില്ലി: ഇന്ന് ആരംഭിക്കാനിരുന്ന നീറ്റ് യുജി കൗണ്‍സിലിങ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചു . കോടതിയുടെ തീരുമാനമനുസരിച്ചായിരിക്കും പുതിയ തീയതി തീരുമാനിക്കുക. ചോദ്യ പേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കണമെന്നും, പരീക്ഷ വീണ്ടും നടത്തണമെന്നുമുള്ള ആവശ്യം ശക്തമായിരുന്നു. പലരും ഈയാവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കൗണ്‍സിലിംഗ് നടക്കട്ടെയെന്നാണ് സര്‍ക്കാറും എന്‍ടിഎയും കോടതിയിലടക്കം നിലപാടെടുത്തത്. പക്ഷേ പരീക്ഷയില്‍ വ്യാപകമായി ക്രമക്കേടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൗണ്‍സിലിംഗ് തുടരട്ടേയെന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്. ഒരറിയിപ്പുണ്ടാകുന്നത് വരെ ഇന്ന് തുടങ്ങാനിരുന്ന കൗണ്‍സിലിംഗ് മാറ്റിവയ്ക്കുകയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്തുകൊണ്ടാണ് മാറ്റിവച്ചതെന്ന വിശദീകരണം സര്‍ക്കാര്‍ ഇനിയും നല്‍കിയിട്ടില്ല. നടപടിക്ക് പിന്നാലെ സര്‍ക്കാറിനെതിരെ വിമര്‍ശനം കടുപ്പിക്കുകയാണ് പ്രതിപക്ഷം.
നീറ്റ് യുജി വിഷയം സര്‍ക്കാര്‍ ദിനംപ്രതി വഷളാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി ഈ സര്‍ക്കാറിന്റെ കയ്യില്‍ സുരക്ഷിതമല്ലെന്നും ജയറാം രമേശ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യം ശക്തമാക്കിയിരുന്നു. ഇതിനിടെ, നീറ്റ് യുജി കൗണ്‍സിലിംഗ് മാറ്റിവച്ച നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. നീറ്റ് യുജി വിഷയം സര്‍ക്കാര്‍ നാള്‍ക്കുനാള്‍ വഷളാക്കുകയാണെന്നും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി ഈ സര്‍ക്കാറിന്റെ കൈയില്‍ സുരക്ഷിതമല്ലെന്നും ജയറാം രമേശ് ആരോപിച്ചു. പ്രധാനമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും കഴിവില്ലായ്മയും വിവേകമില്ലായ്മയും പിന്നെയും വ്യക്തമായെന്നും ജയറാം രമേശ് ആരോപിക്കുകയുണ്ടായി.