ദുബൈ: യുദ്ധവ്യാപനം പാടില്ലെന്ന അമേരിക്കൻ മുന്നറിയിപ്പ് മറികടന്ന് ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതിയുമായി ഇസ്രായേൽ. അതിർത്തി മേഖലയിൽ നിന്ന് ഹിസ്ബുല്ലയുടെ സാന്നിധ്യം ഒഴിവാക്കാൻ ശക്തമായ ആക്രമണത്തിനാണ് ഇസ്രായേൽ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
യുദ്ധം ഒഴിവാക്കാൻ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡന്റെ ദൂതൻ തെൽ അവീവിലും ബൈറൂത്തിലും നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ കടുംപിടിത്തം സമാധാന ശ്രമങ്ങൾ അട്ടിമറിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇസ്രായേലിനെ പാഠം പഠിപ്പിക്കാനുള്ള എല്ലാ സൈനിക സന്നാഹങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല താക്കീത് ചെയ്തു. വടക്കൻ ഇസ്രായേലിൽ ഇസ്രായേലിന്റെ സമ്പദ് ഘടനക്ക് കനത്ത പ്രഹരം ഏൽപിക്കാൻ പിന്നിട്ട മാസങ്ങളിൽ സാധിച്ചതായും യുദ്ധം അടിച്ചേൽപിച്ചാൽ വലിയ തിരിച്ചടി ഉറപ്പാണെന്നും ഹസൻ നസ്റുല്ല വ്യക്തമാക്കി.