മുംബൈ: ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും ഒമ്പത് പേർക്ക് പരുക്ക്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോവുകയായിരുന്ന തീവണ്ടിയില്‍ യാത്രക്കാര്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ആളുകൾ കൂട്ടത്തോടെ പോയതാണ് അപകടത്തിന് ഇടയാക്കിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്.
Also Read: ‘മേലുദ്യോഗസ്ഥരുടെ വീടുകളിൽ ജോലി ചെയ്യേണ്ടി വരുന്നു’! എസ്.പിയുടെ കാലിൽ വീണ് കോൺസ്റ്റബിൾ
ബാന്ദ്രയില്‍ നിന്ന് ഗോരഖ്പൂരിലേക്കുള്ള ട്രെയിനില്‍ കയറാനെത്തിയ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് തിക്കും തിരക്കുമുണ്ടായത്. 22921 ബാന്ദ്ര-ഗൊരഖ്പൂർ എക്സ്പ്രസ് എത്തിയതോടെയാണ് തിരക്കുണ്ടായതെന്ന് ബൃഹാൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. തിരക്കിനെത്തുടര്‍ന്ന് ട്രെയിനിന്റെ യാത്രാസമയം പുലര്‍ച്ചെ 5.10ലേക്ക് മാറ്റി.
തിരക്ക് നിയന്ത്രിക്കാന്‍ പ്ലാറ്റ്‌ഫോമില്‍ 50ഓളം പൊലീസുകാരുണ്ടായിരുന്നിട്ടും ഫലമുണ്ടായില്ല. പരുക്കേറ്റവരെ ഭാഭ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു യാത്രക്കാരന്റെ നട്ടെലിനാണ് പരിക്ക്. ദീപാവലിയോട് അനുബന്ധിച്ചാണ് റെയിൽവേ സ്റ്റേഷനിൽ തിരക്കുണ്ടായതെന്നാണ് വിവരം.