CMDRF

ഒരു പ്രകൃതിദുരന്തവും പാഠമാവുന്നില്ല; രാഷ്ട്രീയക്കാരും ക്വാറി ഉടമകളും തമ്മിലും കൂട്ടുകെട്ടുണ്ട്: മാധവ് ഗാഡ്ഗിൽ

കേരളത്തിൽ ഇപ്പോഴും ക്വാറികൾ അനുവദിച്ചുകൊണ്ടിരിക്കുകയും ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ദുരന്തങ്ങളുണ്ടാവുമ്പോൾ പാവപ്പെട്ട ജനങ്ങൾ ഇരകളാകുകയുമാണ്

ഒരു പ്രകൃതിദുരന്തവും പാഠമാവുന്നില്ല; രാഷ്ട്രീയക്കാരും ക്വാറി ഉടമകളും തമ്മിലും കൂട്ടുകെട്ടുണ്ട്: മാധവ് ഗാഡ്ഗിൽ
ഒരു പ്രകൃതിദുരന്തവും പാഠമാവുന്നില്ല; രാഷ്ട്രീയക്കാരും ക്വാറി ഉടമകളും തമ്മിലും കൂട്ടുകെട്ടുണ്ട്: മാധവ് ഗാഡ്ഗിൽ

തിരുവനന്തപുരം: കേരളത്തിലുള്ള 85 ശതമാനം ക്വാറികളും അനധികൃതമാണെന്ന് പരിസ്ഥിതിശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഒരു ജനകീയസംവാദത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇപ്പോഴും ഒരു പ്രകൃതിദുരന്തവും പാഠമാവുന്നില്ല. പരിസ്ഥിതിലോലമേഖലകൾ നിശ്ചയിക്കുമ്പോൾ പ്രാദേശികവികസനത്തിൽ പങ്കാളിത്തമുണ്ടാവില്ല. രാഷ്ട്രീയക്കാരും ക്വാറി ഉടമകളും തമ്മിലും കൂട്ടുകെട്ടുണ്ട്. കേരളത്തിൽ ഇപ്പോഴും ക്വാറികൾ അനുവദിച്ചുകൊണ്ടിരിക്കുകയും ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ദുരന്തങ്ങളുണ്ടാവുമ്പോൾ പാവപ്പെട്ട ജനങ്ങൾ ഇരകളാകുകയുമാണ്.

സംസ്ഥാനത്തെ തോട്ടംമേഖലയുടെ നടത്തിപ്പ് തൊഴിലാളി സഹകരണസംഘങ്ങളെ ഏൽപ്പിക്കണം. ദുരന്തബാധിതമേഖലകളിൽ റിസോർട്ട് ടൂറിസം ഒഴിവാക്കണം. ഗോവയിലുള്ളപോലെ തദ്ദേശീയജനതയുടെ നേതൃത്വത്തിലുള്ള ഹോംസ്റ്റേ പോലുള്ള രീതിയാണ് ആവശ്യം. ഇപ്പോഴുള്ള വന്യജീവി സംരക്ഷണനിയമം അശാസ്ത്രീയവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയ ഗാഡ്ഗിൽ അതിൽ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടു.

വിശദാംശങ്ങൾ ചുവടെ:

കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായുള്ള പ്രകൃതിക്ഷോഭങ്ങളെ തടയാനാവില്ലെങ്കിലും ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കാനാവുമെന്ന് സംവാദം ഉദ്ഘാടനംചെയ്ത പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. എട്ടുവർഷമായി സംസ്ഥാന ദുരന്തനിവാരണ പദ്ധതി പുതുക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.ഉരുൾപൊട്ടൽ സാധ്യതാമേഖലകളിൽ സുരക്ഷിതവും അല്ലാത്തതുമായ സ്ഥലങ്ങൾ തിരിച്ചുള്ള മുൻകരുതൽ വേണമെന്ന് ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി പറഞ്ഞു.

പുഴയുടെ വെള്ളപ്പൊക്കമേഖലയിൽ വീടും സ്കൂളുമൊക്കെ നിർമിച്ചത് വയനാട്ടിൽ ദുരന്തത്തിന്റെ ആഴംകൂട്ടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരമ്പരാഗത അറിവുകൾ ഉൾപ്പെട്ട വികസനമാണ് വേണ്ടതെന്ന് ചരിത്രകാരൻ എം.ജി. ശശിഭൂഷണും പറഞ്ഞു. ബിഷപ്പുമാരായ മാത്യൂസ് മാർ സിൽവാനിയോസ്, മോഹൻ മാനുവൽ, എ.സി.ടി.എസ്. ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, രജിസ്ട്രാർ പി. സുദീപ് എന്നിവരും സംസാരിച്ചു.

Top