CMDRF

ഒരു പടം മാറ്റിവെയ്ക്കണം എന്നുപറയാന്‍ ആര്‍ക്കും അധികാരമില്ല; ഉദയനിധിയുടെ റെഡ് ജയന്റ്‌സ് മൂവീസിനെതിരെ വിശാല്‍

ഒരു പടം മാറ്റിവെയ്ക്കണം എന്നുപറയാന്‍ ആര്‍ക്കും അധികാരമില്ല; ഉദയനിധിയുടെ റെഡ് ജയന്റ്‌സ് മൂവീസിനെതിരെ വിശാല്‍
ഒരു പടം മാറ്റിവെയ്ക്കണം എന്നുപറയാന്‍ ആര്‍ക്കും അധികാരമില്ല; ഉദയനിധിയുടെ റെഡ് ജയന്റ്‌സ് മൂവീസിനെതിരെ വിശാല്‍

മിഴ്‌നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ്‌സ് മൂവീസിനെതിരെ വിശാല്‍. തന്റെ മുന്‍ചിത്രമായ ‘മാര്‍ക്ക് ആന്റണി’ തിയേറ്ററുകളില്‍ റിലീസ് ചെയ്യാതിരിക്കാനുള്ള ശ്രമം നടന്നുവെന്ന് വിശാല്‍ പറഞ്ഞു. അന്ന് അടിയുണ്ടാക്കിയിട്ടാണ് ചിത്രം റിലീസ് ചെയ്തതെന്നും അല്ലായിരുന്നെങ്കില്‍ മാര്‍ക്ക് ആന്റണി ഇപ്പോഴും പെട്ടിയിലിരുന്നേനേയെന്നും അദ്ദേഹം പറഞ്ഞു.

‘രത്‌നം’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിശാല്‍ റെഡ് ജയന്റ്‌സിന്റെ പേരെടുത്തുപറഞ്ഞ് വിമര്‍ശിച്ചത്. താന്‍ നായകനായി അഭിനയിച്ച എനിമി എന്ന ചിത്രത്തിന്റെ റിലീസ് സമയത്ത് ഒരു പ്രശ്‌നം നടന്നിരുന്നുവെന്ന് വിശാല്‍ പറഞ്ഞു. ദീപാവലിയായിരുന്നു ആ സമയം. റെഡ് ജയന്റ്‌സ് പ്രൊഡക്ഷന്‍ കമ്പനിയിലെ ഒരാളുമായി തനിക്ക് ചെറിയ പ്രശ്‌നമുണ്ട്. ഇത് ഉദയനിധി സ്റ്റാലിന് അറിയുമോ എന്നറിയില്ലെന്നും വിശാല്‍ പറഞ്ഞു.

‘ഒരു പടം മാറ്റിവെയ്ക്കണം എന്നുപറയാന്‍ ആര്‍ക്കും അധികാരമില്ല. തമിഴ് സിനിമ എന്റെ കയ്യിലാണ് എന്ന് ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്നവര്‍ വിജയിച്ച ചരിത്രമില്ല. എനിക്കുവേണ്ടി മാത്രമല്ല ഇത് പറയുന്നത്. എ.സി മുറിയിലിരുന്ന് ഫോണെടുത്ത് പടം റിലീസ് ചെയ്, വേറാരുടേയും സിനിമ പ്രദര്‍ശിപ്പിക്കേണ്ട എന്ന് പറയുന്നവരല്ല എന്റെ സിനിമാ നിര്‍മാതാക്കള്‍. പണം പലിശയ്‌ക്കെടുത്ത് വിയര്‍പ്പൊഴുക്കി, ഞങ്ങളെപ്പോലുള്ളവര്‍ രക്തവും ചിന്തി ഒരു സിനിമ എടുത്തുകൊണ്ടുവന്നാല്‍ അങ്ങോട്ട് മാറിനില്‍ക്ക് എന്ന് പറയാന്‍ ആരാണ് ഇവര്‍ക്കെല്ലാം ഇതിനുള്ള അധികാരം കൊടുത്തത് നിങ്ങള്‍ ഇതൊരു കുത്തകയാക്കിവെച്ചിരിക്കുകയാണോ എന്ന് ഞാന്‍ റെഡ് ജയന്റ്‌സ് മൂവീസിലെ ഒരാളോടുചോദിച്ചിട്ടുണ്ട്. ഞാന്‍തന്നെയാണ് അയാളെ ഉദയനിധിയുടെ അടുത്തെത്തിച്ചത്.

മാര്‍ക്ക് ആന്റണിക്ക് 65 കോടിയായിരുന്നു മുടക്കുമുതല്‍. വിനായക ചതുര്‍ത്ഥി ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റിലീസിന് ഒരാഴ്ച മുന്നേ തിയേറ്റര്‍ തരാന്‍കഴിയില്ലെന്ന് ഇവര്‍ പറഞ്ഞു. ദേഷ്യം വന്നിട്ട് ഞാന്‍ അതിനെ ചോദ്യംചെയ്തു. എന്റെ പ്രൊഡ്യൂസര്‍ 50 കോടിക്ക് മേലേ മുടക്കിയെടുത്ത സിനിമ എപ്പോള്‍ ഇറങ്ങണം, ഇറങ്ങേണ്ട എന്ന് തീരുമാനിക്കാന്‍ ഇവരൊക്കെ ആരാണ് കടം വാങ്ങിയിട്ടാണ് ആ പ്രൊഡ്യൂസര്‍ പടം ചെയ്തത്. അന്ന് പ്രശ്‌നമുണ്ടാക്കിയിട്ടാണെങ്കിലും മാര്‍ക്ക് ആന്റണി റിലീസ് ചെയ്തു. ഭാഗ്യവശാല്‍ ആ ചിത്രം വിജയിക്കുകയും നിര്‍മാതാവിന് ലാഭമുണ്ടാവുകയുംചെയ്തു. സംവിധായകന്‍ ആദിക്കിന് ഒരു നല്ല ഭാവിയും എനിക്ക് ഒരു വിജയവും കിട്ടി. അന്ന് ഞാന്‍ വെറുതേയിരുന്നെങ്കില്‍ മാര്‍ക്ക് ആന്റണി ഇന്നും റിലീസാവില്ലായിരുന്നു. എന്റേതായി ഇനി റിലീസാവാനിരിക്കുന്ന രത്‌നത്തിനും ഇതേ പ്രശ്‌നം വരും.’ വിശാല്‍ ചൂണ്ടിക്കാട്ടി.

ഇവരോടൊക്കെ എതിര്‍ത്ത് പറയാന്‍ ആര്‍ക്കും ധൈര്യമില്ല. നിര്‍മാതാക്കള്‍ക്ക് ധൈര്യമുണ്ടാവണം. നിര്‍മാതാക്കള്‍ നന്നായാലേ തന്നെപ്പോലുള്ള നിരവധി താരങ്ങളെവെച്ച് ധാരാളം സിനിമകളുണ്ടാക്കാനാവൂ. ബിസിനസ് തന്റെ ജോലിയാണ്. മൂന്നുനേരത്തെ ആഹാരത്തിന് അധ്വാനിക്കുന്നവരാണ് തങ്ങളെപ്പോലുള്ളവര്‍. നിങ്ങളെപ്പോലുള്ളവര്‍ക്ക് അങ്ങനെയല്ല. രത്‌നം ഇറങ്ങുമ്പോള്‍ എന്തെങ്കിലും തടസം സൃഷ്ടിച്ചാല്‍ തിരിച്ചടിക്കാന്‍ റെഡിയാണ്. സിനിമ ആരുടേയും കാല്‍ക്കീഴിലല്ലെന്നും വിശാല്‍ അഭിപ്രായപ്പെട്ടു.

Top