കണ്ണൂർ: ട്രെയിനിൽ കടത്താൻ ശ്രമിച്ച 40 ലക്ഷത്തിന്റെ കള്ളപ്പണവുമായി ഒരാൾ കണ്ണൂരിൽ പിടിയിൽ. പിടിയിലായത് കോട്ടയം സ്വദേശി സബിൻ ജലീലാണ് . കണ്ണൂർ റെയിൽവേ പോലീസിന്റെ മിന്നൽ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
പിടിക്കപ്പെടില്ലെന്നു കരുതി യാത്ര
മംഗലാപുരത്തുനിന്നും കോയമ്പത്തൂരേക്ക് പോകുന്ന കോയമ്പത്തൂർ എക്സ്പ്രസിലായിരുന്നു പ്രതി സബിൻ ജലീലിന്‍റെ യാത്ര. ട്രയിനിലെ ജനറൽ കോച്ചിൽ ആർക്കും സംശയം തോന്നാതെയുള്ള യാത്രയായിരുന്നു ജലീലിന്‍റേത്. പക്ഷേ കയ്യിലെ ബാഗിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 40 ലക്ഷത്തിന്റെ കള്ളപ്പണമായിരുന്നു. എന്നാൽ പയ്യന്നൂരിനും കണ്ണൂരിനും ഇടയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കോട്ടയം സ്വദേശി സബിൻ ജലീൽ പെട്ടുപോയത്.
Also Read: വെറും 6 ശതമാനം പലിശയ്ക്ക് 10 ലക്ഷം ലോൺ ! വമ്പൻ തട്ടിപ്പ്, യുവതി റിമാൻഡിൽ
മംഗലാപുരത്ത് നിന്നും കോട്ടയത്തേക്ക് രേഖകൾ ഇല്ലാതെ അനധികൃതമായി പണം കടത്തുകയായിരുന്നു ലക്ഷ്യം. കണ്ണൂർ റെയിൽവേ പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ശനിയാഴ്ച ഉച്ചയോടെ പ്രതി പിടിയിലായി. പണത്തിന്‍റെ ഉറവിടം കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ കണ്ണികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള പരിശോധനയിലാണ് പോലീസ്.