CMDRF

യാത്രക്കാരില്ല; അയോധ്യയിലേക്കുള്ള വിമാനം, ട്രെയിന്‍, ബസ് സര്‍വീസുകള്‍ വെട്ടിക്കുറച്ചു

യാത്രക്കാരില്ല; അയോധ്യയിലേക്കുള്ള വിമാനം, ട്രെയിന്‍, ബസ് സര്‍വീസുകള്‍ വെട്ടിക്കുറച്ചു
യാത്രക്കാരില്ല; അയോധ്യയിലേക്കുള്ള വിമാനം, ട്രെയിന്‍, ബസ് സര്‍വീസുകള്‍ വെട്ടിക്കുറച്ചു

ഉത്തര്‍പ്രദേശ്: അയോധ്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ വിമാനം, ട്രെയിന്‍, ബസ് സര്‍വീസുകള്‍ വെട്ടിക്കുറച്ചു. പ്രത്യേക ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചതും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അയോധ്യയിലേക്കുള്ള പ്രത്യേക ബസ് സര്‍വീസ് റദ്ദാക്കിയതുമെല്ലാം യാത്രക്കാരുടെ കുറവ് മൂലമെന്നാണ് സൂചന.

ആവശ്യക്കാര്‍ കുറഞ്ഞതോടെ സ്പൈസ് ജെറ്റാണ് ആദ്യമായി ഹൈദരാബാദ്, ബെംഗളൂരു, പട്ന എന്നിവിടങ്ങളില്‍ നിന്നും അയോധ്യയിലേക്കുള്ള സര്‍വീസ് റദ്ദാക്കിയത്. സര്‍വീസ് ആരംഭിച്ച് രണ്ട് മാസത്തിനിപ്പുറമാണ് തീരുമാനം. ആഴ്ചയില്‍ മൂന്ന് ദിവസം എന്ന നിലയില്‍ ഏപ്രില്‍ മാസത്തിലാണ് സ്പൈസ് ജെറ്റ് ഹൈദരാബില്‍ നിന്നും അയോധ്യയിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചത്. ജൂണ്‍ ഒന്നിനാണ് ഏറ്റവും ഒടുവിലത്തെ സര്‍വീസ് നടത്തിയത്. നിലവില്‍ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ഹൈദരാബാദില്‍ നിന്നും അയോധ്യയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

അയോധ്യയിലേക്കുള്ള പ്രത്യേക സര്‍വീസ് റെയില്‍വേയും നിര്‍ത്തി. ആവശ്യക്കാര്‍ കുറഞ്ഞതോടെ ആസ്ത പ്രത്യേക ട്രെയിനുകളാണ് മുടങ്ങിയത്. എന്നാല്‍ അയോധ്യ ധാമിലേക്കും അയോധ്യ കന്റോണ്‍മെന്റ് സ്റ്റേഷനിലേക്കും പ്രതിദിനം 32 മുതല്‍ 35 വരെ ട്രെയിനുകള്‍ എത്തുന്നുണ്ട്. ഇതില്‍ ഏകദേശം 28,000 യാത്രക്കാര്‍ വരെ എത്തുന്നുണ്ടെന്നുമാണ് കണക്ക്. മെയ് 15 വരെ അയോധ്യയിലേക്കുള്ള ട്രെയിന്‍ സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ എത്തിയിരുന്നുവെന്നും പിന്നീട് ഇത് കുറഞ്ഞുവരികയായിരുന്നുവെന്നും റേയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അയോധ്യയിലേക്കുള്ള ബസ് സര്‍വീസുകളും റദ്ദാക്കി. നേരത്തെ 396 ബസുകള്‍ വരെ സര്‍വീസ് നടത്തിയ ഇടത്ത് ഇപ്പോള്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നായി ഓരോ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.

ജനുവരി 22 ലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ അയോധ്യയിലേക്ക് വലിയ തോതില്‍ ആളുകള്‍ എത്തിയിരുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെ പ്രതിദിനം ഒന്നരലക്ഷം പേര്‍ വരെ എത്തിയിരുന്നുവെന്നാണ് കണക്ക്. എന്നാല്‍ ഏപ്രില്‍-മെയ് വരെ അയോധ്യയില്‍ എത്തുന്ന ആളുകളുടെ എണ്ണം ഏകദേശം ഒരു ലക്ഷമായും പിന്നീട് 60,000 ലേക്കും ചുരുങ്ങി.

Top