ബ്രസീൽ: ചിന്തകൻ നോം ചോംസ്കി പക്ഷാഘാതം ബാധിച്ച് ഒരുവർഷത്തോളമായി ബ്രസീലിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഭാര്യ വലേറിയ വാസർമൻ സ്ഥിരീകരിച്ചു. പക്ഷാഘാതമുണ്ടായതിനാലാണ് ചോംസ്കി ഗാസയിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശത്തെക്കുറിച്ച് പ്രതികരിക്കാത്തതെന്ന് തിങ്കളാഴ്ച ബ്രസീലിയൻ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് വലേറിയ പ്രതികരിച്ചത്.
ആശുപത്രിയിലും ചോംസ്കി ഗാസയെക്കുറിച്ചുള്ള വാർത്തകൾ കാണാറുണ്ടെന്നും പ്രതിഷേധ സൂചകമായി ഇടതുകൈ ഉയർത്താറുണ്ടെന്നും അവർ പറഞ്ഞു.
നിലവിൽ സുഖം പ്രാപിച്ചുവരികയാണ് ചോംസ്കി.
ആരോഗ്യസ്ഥിതി മോശമായതിനെതുടർന്ന് ചോംസ്കി കഴിഞ്ഞ ജൂൺ മുതൽ പൊതുവേദികളിലോ പരിപാടികളിലോ പങ്കെടുത്തിരുന്നില്ല. ചാറ്റ് ജിപിടി ഉയർത്തുന്ന കോപ്പിയടി സാധ്യതകളെ കുറിച്ചുള്ള ചിന്തകൾ അദ്ദേഹം മുന്നോട്ടുവച്ചിരുന്നു.