CMDRF

മാവോയിസ്റ്റുകളല്ല; ഛത്തീസ്ഗഢിൽ പൊലീസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം ഗ്രാമവാസികൾ

മാവോയിസ്റ്റുകളല്ല; ഛത്തീസ്ഗഢിൽ പൊലീസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം ഗ്രാമവാസികൾ
മാവോയിസ്റ്റുകളല്ല; ഛത്തീസ്ഗഢിൽ പൊലീസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം ഗ്രാമവാസികൾ

ന്യൂദൽഹി: ഛത്തീസ്ഗഢിലെ പോലീസ് ആക്രമണത്തിൽ കൊല്ലപ്പെട്ട 12 പേർ മാവോയിസ്റ്റുകൾ അല്ലെന്ന് നാട്ടുകാർ. സംസ്ഥാനത്തെ ബിജാപൂർ ജില്ലയിൽ 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് മരിച്ചവർ ഗ്രാമവാസികളാണെന്ന് ജനങ്ങൾ അവകാശപ്പെടുന്നത്.

മൃതദേഹങ്ങൾ ആവശ്യപ്പെട്ട് ബീജാപൂർ ജില്ലാ കളക്‌ട്രേറ്റിന് പുറത്ത് തടിച്ചുകൂടിയ ഗ്രാമവാസികൾ തങ്ങളുടെ കുടുംബാംഗങ്ങളെ സുരക്ഷാ സേന ‘വ്യാജ ഏറ്റുമുട്ടലിൽ’ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ചു. ‘കാട്ടിൽ ഇലകളും തേനും ശേഖരിക്കാൻ പോയവരെയാണ് പൊലീസ് കൊന്നത്. പൊലീസിനെ കണ്ടപ്പോൾ പേടിച്ച് ഓടിയവരെ അവർ വെടി വെച്ചിടുകയായിരുന്നെന്ന് ദൃക്‌സാക്ഷികളിലൊരാൾ പറഞ്ഞു.

ബന്ധുക്കളുടെ മൃതദേഹം ഏറ്റുവാങ്ങാനാണ് തങ്ങൾ എത്തിയിരിക്കുന്നതെന്ന് കോർച്ചുലി ഗ്രാമത്തിലെ മറ്റൊരു ഗ്രാമവാസിയായ രാജു പറഞ്ഞു. കൊല്ലപ്പെട്ട ലാലു കുഞ്ഞം മാവോയിസ്റ്റല്ലെന്നും കർഷകനായിരുന്നുവെന്നും പൊലീസിനെ കണ്ട് ഓടിപ്പോകുമ്പോഴാണ് ലാലുവിന് വെടിയേറ്റതെന്നും രാജു കൂട്ടിച്ചേർത്തു.

‘പെഡിയ ഗ്രാമവും മറ്റൊരു ഗ്രാമമായ ഇറ്റാവർ ഗ്രാമവും പൊലീസ് വളഞ്ഞിരിക്കുകയാണ്. എൻ്റെ സഹോദരൻ കാട്ടിൽ ഇലകൾ പറിക്കുന്നുണ്ടായിരുന്നു, അവനെയാണ് അവർ കൊന്നത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരെല്ലാം ഗ്രാമവാസികളാണ്, മാവോയിസ്റ്റുകളല്ല, അവരെകൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ്,’ ഗ്രാമവാസിയായ രാകേഷ് പറഞ്ഞു.

നിരപരാധികളായ ആദിവാസികളെ കൊന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ആദിവാസി അവകാശ പ്രവർത്തകർ പറഞ്ഞു.
‘നിരപരാധികളായ ഗ്രാമീണരെ പൊലീസ് സേന കൊന്നൊടുക്കിയതിനാൽ ഞങ്ങൾ ഹൈക്കോടതിയിൽ ഹരജി നൽകും’ സംസ്ഥാനത്തെ ബസ്തർ മേഖലയിൽ പ്രവർത്തിക്കുന്ന ആദിവാസി അവകാശ പ്രവർത്തകയായ സോണി സോറി പറഞ്ഞു.

മരിച്ചവരെല്ലാം മാവോയിസ്റ്റുകളാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സുരക്ഷാ സേന.

Top