കുവൈറ്റ് സിറ്റി: തങ്ങളുടെ പുതിയ താമസസ്ഥലം അപ്ഡേറ്റ് ചെയ്യാത്ത 249 പേരുടെ വിലാസങ്ങൾ കൂടി നീക്കി കുവൈറ്റ്. ഉടമകൾ നൽകിയ വിവരങ്ങൾ അനുസരിച്ചും കെട്ടിടങ്ങൾ പൊളിച്ചതിനെ തുടര്‍ന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ചാണ് നടപടിയെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) അറിയിച്ചു.
ഇത്തരത്തിൽ രേഖകൾ നീക്കം ചെയ്യപ്പെട്ടവർ 30 ദിവസത്തിനകം പാസി ഓഫിസ് സന്ദർശിച്ച് പുതിയ വിലാസങ്ങൾ രജിസ്റ്റർ ചെയ്യണം. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ 100 ദീനാർ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. താമസം മാറിയിട്ടും വിലാസം പുതുക്കാത്ത നിരവധി പേർക്കെതിരെ നേരത്തെയും രാജ്യം ഇത്തരത്തിൽ നടപടി സ്വീകരിച്ചിരുന്നു.