മസ്കത്ത്: കയറ്റുമതി നിരോധനവും, നികുതി അടക്കമുള്ള നിയന്ത്രണവും ഏർപ്പെടുത്തിയിട്ടും ഒമാൻ മാർക്കറ്റിൽ ഇന്ത്യൻ ഉള്ളിക്ക് പൊള്ളും വില തുടരുന്നു. ഇന്ത്യയിൽ ഉൽപാദനം കുറയുകയും, പ്രാദേശിക മാർക്കറ്റിൽ വില വർധിച്ചതുമാണ്
ഒമാനിലും ഉള്ളി വില ഉയരുന്നത് തുടരാൻ കാരണം. മാർക്കറ്റിൽ പാകിസ്ഥാൻ ഉള്ളി എത്താത്തതും വില വർധനയ്ക്ക് കാരണമാകുന്നുണ്ട്.
ഈ വർഷം മേയിലാണ് ഇന്ത്യൻ ഉള്ളിക്ക് സർക്കാർ ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിരോധം പിൻവലിച്ചത്. കയറ്റുമതി നിരോധം പിൻവലിച്ചെങ്കിലും ഉള്ളിക്ക് 40 ശതമാനം കയറ്റുമതി നികുതി ഏർപ്പെടുത്തിയിരുന്നു. അതോടൊപ്പം ഒരു മെട്രിക് ടൺ ഉള്ളിക്ക് 550 ഡോളർ മിനിമം വിലയും സർക്കാർ ഏർപ്പെടുത്തിയിരുന്നു. ഇത് രണ്ടും ഇന്ത്യൻ ഉള്ളിയുടെ കയറ്റുമതിയെ ബാധിക്കുകയും ചെയ്തിരുന്നു.
Also Read: തൊഴിൽ നിയമലംഘനത്തെ തുടർന്ന് 21,190 പേരെ നാടുകടത്തി കുവൈറ്റ്
കയറ്റുമതി കുറഞ്ഞതോടെ ഇന്ത്യൻ മാർക്കറ്റിൽനിന്ന് കർഷകരുടെ സമ്മർദം മുറുകിയതോടെയാണ് ഇന്ത്യൻ സർക്കാർ ഉള്ളിയുടെ കയറ്റുമതി നിയന്ത്രണം എടുത്തുമാറ്റാൻ തീരുമാനിച്ചത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പും മറ്റൊരു കാരണമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉള്ളി ഉൽപാദിപ്പിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇതോടെ കഴിഞ്ഞ മാസം 13നാണ് മിനിമം കയറ്റുമതി വില നിയമം എടുത്തുമാറ്റുകയും കയറ്റുമതി നികുതി 20 ശതമാനമായി കുറക്കുകയും ചെയ്തത്. ഇതോടെ ഒമാൻ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ഉള്ളി വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഉള്ളി ഉൽപാദനം കുറഞ്ഞതോടെ ഇന്ത്യൻ മാർക്കറ്റിൽ വില കുത്തനെ ഉയരുകയായിരുന്നു.
സീസൺ ഉൽപാദനം കുറഞ്ഞതാണ് വില വർധിക്കാൻ പ്രധാന കാരണം. കഴിഞ്ഞ വർഷം ഇതേ കാലയളവിനെക്കാൾ 38 ശതമാനത്തിലധികം കൂടുതലാണ് ഇപ്പോൾ ഉള്ളി വില. ഇതോടെ ഒമാനിലും ഇന്ത്യൻ ഉള്ളിയുടെ വില ഉയർന്നുനിൽക്കുകയാണ്. നിലവിൽ താരതമ്യേന ഗുണനിലവാരം കുറഞ്ഞ ചൈന, തുർക്കി, ഇറാൻ എന്നീ രാജ്യങ്ങളുടെ ഉള്ളിയാണ് വിപണിയിലുള്ളത്. പാകിസ്ഥാൻ ഉള്ളിയുടെ സീസൺ കഴിഞ്ഞതോടെ ഗുണനിലവാരമുള്ള ഉള്ളി വിപണിയിൽ കുറഞ്ഞിട്ടുണ്ട്. ഈജിപ്ഷ്യൻ ഉള്ളിയും മാർക്കറ്റിലുണ്ടായിരുന്നെങ്കിലും സീസൺ കഴിഞ്ഞതോടെ ഇതും നിലച്ചു.
Also Read: അബ്ദുല് റഹീമിന്റെ മോചനം നീളുന്നു
ഇന്ത്യൻ ഉള്ളിയുടെ വില കിലോക്ക് 420 ബൈസക്ക് മുകളിലാണ്. ഒമാനിൽ പാകിസ്താൻ ഉള്ളി അടക്കമുള്ള നല്ല ഉള്ളികൾ ലഭ്യമല്ലാത്തതും ഉള്ളി വില വർധിക്കാൻ കാരണമായിട്ടുണ്ട്. ഇന്ത്യൻ ഉള്ളി വില പെട്ടെന്നൊന്നും കുറയാൻ സാധ്യതയില്ലെന്നാണ് ഇറക്കുമതി മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. ഏതായാലും കഴിഞ്ഞ ഒരു വർഷത്തിലധികമായി നിലനിൽക്കുന്ന ഇന്ത്യൻ ഉള്ളിയുടെ കയറ്റുമതി നിയന്ത്രണങ്ങളും മറ്റും പ്രശ്നങ്ങളും ഒമാനിലെ ഉപഭോക്താക്കളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.