CMDRF

സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പി.എ.സി അന്വേഷണം നടത്തും

ആഗസ്റ്റ് 29ന് നടന്ന യോഗത്തിലാണ് മാധബി ബുച്ചിനെതിരായ ആരോപണങ്ങൾ സമിതിയുടെ മുമ്പാകെ വന്നത്

സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പി.എ.സി അന്വേഷണം നടത്തും
സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പി.എ.സി അന്വേഷണം നടത്തും

ന്യൂഡൽഹി: സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരെ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അന്വേഷണം നടത്തും. ഈ മാസം അവസാനത്തോടെ അവരെ വിളിച്ചു വരുത്തിയേക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. നേരത്തെ പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ അജണ്ടയിൽ മാധബി ബുച്ചിനെതിരായ ആരോപണങ്ങളും ഉൾപ്പെടുത്തിയിരുന്നു. സമിതിയിലെ പലരും മാധബിക്കെതിരെ അ​ന്വേഷണം ആവശ്യപ്പെട്ടുവെന്നാണ് വിവരം.

കേരളത്തിൽ നിന്നുള്ള എം.പിയായ കെ.സി വേണുഗോപാലാണ് സമിതിയുടെ തലവൻ. എൻ.ഡി.എ, ഇൻഡ്യ സഖ്യ നേതാക്കളും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ഭാഗമാണ്. ആഗസ്റ്റ് 29ന് നടന്ന യോഗത്തിലാണ് മാധബി ബുച്ചിനെതിരായ ആരോപണങ്ങൾ സമിതിയുടെ മുമ്പാകെ വന്നത്. വിവിധ ധനകാര്യ നിയന്ത്രണ സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്തണമെന്ന ആവശ്യമാണ് പാർലമെന്ററി സമിതിയുടെ മുമ്പാകെ എത്തിയത്.

Also Read: ലൈഫ്, ഹെൽത്ത് ഇൻഷൂറൻസുകളുടെ ജി.എസ്.ടിയിൽ ഇളവ് അനുവദിച്ചേക്കും

ഇതിനിടെ സെബി മേധാവിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും അതിൽ നടപടി വേണമെന്നും അംഗങ്ങളിൽ ചിലർ ആവശ്യപ്പെട്ടു. തുടർന്ന് സെബി മേധാവി മാധബി ബുച്ചിനെ വിളിച്ചു വരുത്താൻ സമിതി തീരുമാനിക്കുകയായിരുന്നു.

ആരോപണങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നത് ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണം ഉയര്‍ന്നപ്പോള്‍ മുതലുള്ള പ്രതിപക്ഷത്തിന്റെ ആവശ്യമാണ്. ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായാണ് ഹിൻഡൻബർഗ് രംഗത്തെത്തിയത്. നേരത്തേ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും ഹിൻഡൻബർഗ് ആരോപിച്ചിരുന്നു.

Top