രണ്ടാം ടെസ്റ്റിൽ വിജയിക്കാൻ ബംഗ്ലാദേശിന് വേണ്ടത് 185 റൺസ് മാത്രമാണ്. മത്സരത്തിന്റെ നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് റൺസെന്ന നിലയിലാണ് പാകിസ്താൻ ബാറ്റിംഗ് പുനരാരംഭിച്ചത്. കൃത്യമായ ഇടവേളകളിൽ ബംഗ്ലാദേശിന് വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞതോടെ പാക് പട പ്രതിരോധത്തിലായി. രണ്ടാം ഇന്നിംഗ്സിൽ പാകിസ്താൻ 172 റൺസിൽ എല്ലാവരും പുറത്തായി.
43 റൺസെടുത്ത മുഹമ്മദ് റിസ്വാന്റെയും 47 റൺസെടുത്ത് പുറത്താകാതെ നിന്ന സൽമാൻ അലി ആഗയുടെയും സംഭാവനകൾ പരാജയം ഒഴിവാക്കാൻ പോന്നതല്ല. സയീം അയുബ് 20 റൺസും ഷാൻ മസൂദ് 28 റൺസുമെടുത്ത് പുറത്തായി. ബംഗ്ലാദേശിനായി ഹസൻ മഹ്‍മദ് അഞ്ചും നാഹിദ് റാണയും നാലും വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഒന്നാം ഇന്നിംഗ്സിൽ 274 റൺസെടുത്ത് പുറത്തായി. മറുപടി പറഞ്ഞ ബംഗ്ലാദേശ് 262 റൺസെടുത്തു. ഒരു ഘട്ടത്തിൽ ആറിന് 26 എന്ന തകർന്ന ബംഗ്ലാദേശ് ലിട്ടൻ ദാസിന്റെ സെഞ്ച്വറി മികവിൽ ശക്തമായി തിരിച്ചുവരികയായിരുന്നു.
Also Read:ക്യാപ്റ്റൻസി താരതമ്യപ്പെടുത്തി മുൻ താരം ഹർഭജൻ സിംഗ്
പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചിരുന്നു. പാകിസ്താനെതിരെ ചരിത്രത്തിൽ ആദ്യമായാണ് ബംഗ്ലാദേശ് ടെസ്റ്റ് മത്സരം വിജയിച്ചത്. രണ്ടാം ടെസ്റ്റും പരാജയപ്പെട്ടാൽ സ്വന്തം മണ്ണിൽ പാകിസ്താൻ ബംഗ്ലാദേശിനെതിരെ പരമ്പര തോൽവി നേരിടും. അത് ഒഴിവാക്കാൻ ഇനി ബൗളിംഗ് സംഘത്തിലാണ് പാകിസ്താന്റെ ഏക പ്രതീക്ഷ.