തെരഞ്ഞെടുപ്പിന് മുൻപേ പാലക്കാട് നഗരത്തിലെ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് പണ്ടേ ഏറെ ഇഷ്ടമുള്ള നാടാണെന്ന് രാഹുലിന്റെ അമ്മയും സഹോദരിയും പറഞ്ഞു. കുന്നത്തൂർമേട്ടിലെ ഫ്ലാറ്റിന്റെ പേര് രാഹുൽ മാങ്കൂട്ടത്തിൽ എന്ന് തന്നെയാണ്. പേരിനൊപ്പം എംഎൽഎ എന്നുകൂടി എഴുതി ചേർക്കാൻ കഴിയുമോയെന്ന് അടുത്ത 23ന് അറിയാം.
പുതിയ ഫ്ലാറ്റിന്റെ പാലുകാച്ചൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് നടന്നത്. ഇനി പാലക്കാടുണ്ടാകുമെന്ന് ഉറപ്പിക്കുന്നതാണ് രാഹുലിന്റെ നീക്കം. ഇന്ന് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് രാഹുൽ വീടിന്റെ പാല് കാച്ചലിനും നാമനിർദേശപത്രിക സമർപ്പണത്തിനും എത്തിയത്.
Also Read;എഡിഎമ്മിന്റെ മരണം; നവീനെതിരെ ആരോപണം ആവർത്തിച്ച് പിപി ദിവ്യ
നാമനിർദേശ പത്രിക സമർപ്പിക്കുന്ന ദിവസം പാലക്കാടേക്ക് താമസം മാറാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും രാഹുൽ കൂട്ടിചേർത്തു. അതേ സമയം ഓരോ വോട്ടും ഉറപ്പിക്കാൻ പാലക്കാട് മണ്ഡലത്തിൽ ഓടിനടന്നു വോട്ടു തേടുകയാണു രാഹുൽ മാങ്കൂട്ടത്തിൽ. സർക്കാർ ഓഫിസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, കടകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങി എല്ലായിടത്തും എത്തി വോട്ട് അഭ്യർഥിക്കുകയാണ് രാഹുൽ.
ചൊവ്വാഴ്ച രാത്രി കല്ലടിക്കോട് വാഹനാപകടത്തിൽ 5 പേരുടെ ജീവൻ പൊലിഞ്ഞ പശ്ചാത്തലത്തിൽ ഇന്നലെ ഉച്ചവരെ പര്യടനം റദ്ദാക്കിയിരുന്നു. പി.വി.അൻവറിന്‍റെ പിന്തുണ സ്വാഗതാർഹമാണെന്ന് രാഹുൽ പറഞ്ഞു. സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും കോൺഗ്രസും യുഡിഎഫും വർഷങ്ങളായി വെളിപ്പെടുത്തുന്ന വിഷയങ്ങളാണ് പി.വി.അൻവറും പറഞ്ഞിട്ടുള്ളത്. തന്‍റെ സ്ഥാനാർഥിത്വം പോലും സർക്കാരിന് അസ്വസ്ഥതയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.