CMDRF

പാരീസ് ഒളിംപിക്‌സ്: ജാവലിന്‍ ത്രോയിൽ കിഷോര്‍ കുമാറിന് നിരാശ

പാരീസ് ഒളിംപിക്‌സ്: ജാവലിന്‍ ത്രോയിൽ കിഷോര്‍ കുമാറിന് നിരാശ
പാരീസ് ഒളിംപിക്‌സ്: ജാവലിന്‍ ത്രോയിൽ കിഷോര്‍ കുമാറിന് നിരാശ

പാരീസ്: ഒളിംപിക്‌സ് ജാവലിന്‍ ത്രോ യോഗ്യതാ റൗണ്ടില്‍ ഇന്ത്യന്‍ താരം കിഷോര്‍ കുമാര്‍ ജനയ്ക്ക് നിരാശ. യോഗ്യതാ മാര്‍ക്കായ 84 മീറ്റര്‍ മറികടക്കാന്‍ കിഷോറിന് സാധിച്ചില്ല. ഒമ്പതാം സ്ഥാനത്തായിട്ടാണ് താരം മത്സരം അവസാനിപ്പിച്ചത്. മൂന്ന് ശ്രമത്തിനിടെ 80.73 മീറ്റര്‍ ദൂരം എറിഞ്ഞതാണ് ഏറ്റവും മികച്ചത്. ഒരു ത്രോ ഫൗളായിരുന്നു. ഗ്രൂപ്പ് എയില്‍ നിന്ന് നാല് പേരാണ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയത്. ജര്‍മനിയുടെ ജോസഫ് വെബര്‍ (87.76), കെനിയയുടെ ജൂലിയന്‍ യെഗോ (85.97), ലോക ഒന്നാം നമ്പര്‍ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലെജ് (85.63), ഫിന്‍ലന്‍ഡിന്റെ ടോണി കെരാനന്‍ (85.27) എന്നിവരാണ് യോഗ്യത ഉറപ്പാക്കിയ താരങ്ങള്‍. ഏഷ്യന്‍ ഗെയിംസില്‍ 87.54 മീറ്റര്‍ ദൂരം പിന്നിട്ടാണ് കിഷോര്‍ ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. എന്നാല്‍ അതിനടുത്തെത്തുന്ന പ്രകടനം പുറത്തെടുക്കാന്‍ കിഷോറിന് സാധിച്ചില്ല.

നീരജിന്റെ മത്സരങ്ങള്‍ 3.20ന് തുടങ്ങും. പാകിസ്ഥാന്റെ മെഡല്‍ പ്രതീക്ഷയായ അര്‍ഷാദ് നദീമും നീരജിനൊപ്പം ഗ്രൂപ്പിലുണ്ട്. ഏറ്റവും മികച്ച ത്രോ കുറിക്കുന്ന 12 പേര്‍ ഫൈനലിലെത്തുക. കഴിഞ്ഞ മേയില്‍ ദോഹ ഡയമണ്ട് ലീഗില്‍ വെള്ളി നേടാന്‍ പിന്നിട്ട 88.36 മീറ്ററാണ് സീസണില്‍ നീരജിന്റെ മികച്ച പ്രകടനം. അവസാനം മത്സരിച്ച പാവോ നൂര്‍മി ഗെയിംസില്‍ സ്വര്‍ണം നേടി. 85.97 മീറ്റര്‍ ദൂരമാണ് പിന്നിട്ടത്. പരിക്കിനെ തുടര്‍ന്ന് ചെക്ക് റിപ്പബ്ലിക്കിലെ ഒസ്ട്രാവ ഗോള്‍ഡന്‍ സ്പൈക് മീറ്റില്‍ നിന്ന് താരം പിന്മാറിയിരുന്നു.

നീരജിന് കരിയറില്‍ ഇതുവരെ 90 മീറ്റര്‍ ദൂരം താണ്ടാന്‍ സാധിച്ചിട്ടില്ല. എന്നാലിന്ന് ഒളിംപിക്സ് യോഗ്യതയില്‍ 90 മീറ്റര്‍ പിന്നിട്ട ആറ് താരങ്ങള്‍ മത്സരിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ദൂരമെറിഞ്ഞത് ഗ്രനഡയുടെ ആന്‍ഡേഴ്സന്‍ പീറ്റേഴ്സനാണ്. 93.07 മീറ്റര്‍ ദൂരത്തേക്ക് എറിയാന്‍ പീറ്റേഴ്സന്‍ സാധിച്ചിരുന്നു. ലോക റാങ്കിംഗില്‍ രണ്ടാമനാണ് നീരജ്. ടോക്കിയോ ഒളിംപിക്സിന് ശേഷം നീരജിന്റെ 15 ത്രോകളില്‍ രണ്ടെണ്ണം മാത്രമാണ് 85 മീറ്ററില്‍ താഴെയായത്. ടോക്കിയോയില്‍ നീരജിനു പിന്നില്‍ വെള്ളി നേടിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് റാങ്കിംഗില്‍ ഒന്നാമതുണ്ട്.

Top