CMDRF

മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പേരിൽ വ്യാജ രേഖകൾ ചമച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ

മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പേരിൽ വ്യാജ രേഖകൾ ചമച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ
മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പേരിൽ വ്യാജ രേഖകൾ ചമച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ

പാലക്കാട്∙ മുഖ്യമന്ത്രിയുടെയും പൊതുമരാമത്തു മന്ത്രിയുടെയും പേരിൽ വ്യാജ രേഖകൾ ചമച്ചു തട്ടിപ്പു നടത്തിയ പ്രതി കുലുക്കല്ലൂർ മുളയൻകാവ് ബേബി ലാൻഡിൽ ആനന്ദിനെ (39) പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തു. കച്ചവട ആവശ്യത്തിനാണെന്നു പറഞ്ഞു മുതുതല സ്വദേശിയായ കിഷോർ എന്നയാളിൽനിന്നും ആനന്ദ് പലതവണയായി 61 ലക്ഷം രൂപ വാങ്ങിക്കുകയായിരുന്നു.

പണം തിരികെ ചോദിച്ചപ്പോൾ സർക്കാരിൽനിന്നും 64 കോടി ലഭിക്കാനുണ്ടെന്നും മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ടെന്ന വ്യാജ രേഖകൾ കാണിക്കുകയുമായിരുന്നു. നടപടികൾ വേഗത്തിൽ ആക്കുന്നതിനു വേണ്ടി പൊതുമരാമത്തു മന്ത്രിക്കു പേയ് ടിഎം വഴി 98,000 രൂപ അയച്ചു കൊടുത്തിട്ടുണ്ട് എന്നു പറഞ്ഞായിരുന്നു പരാതിക്കാരനെ വിശ്വസിപ്പിച്ചത്.

സംശയം തോന്നിയ കിഷോർ പട്ടാമ്പി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചയുടൻ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും പാലക്കാട്‌ ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് ഐപിഎസ് പ്രത്യേകം അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു.

സൈബർ വിദഗ്ധരുടെ സഹായത്തോടെ വിശദമായി നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീട് പൊലീസ് റെയ്ഡ് ചെയ്യുകയും വ്യാജ രേഖകൾ നിർമിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും മറ്റു തെളിവുകളും കണ്ടെടുക്കുകയും ചെയ്തു. പ്രതി സമാന രീതിയിൽ നിരവധി ആളുകളെ വഞ്ചിച്ച് തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

Top