സ്കൂൾ പ്രവൃത്തി ദിവസം 220 ആക്കിയതിനെതിരെ ഹർജി; സർക്കാരിന്റെ മറുപടിക്കായി ഒരാഴ്ചയ്ക്ക് ശേഷം പരിഗണന

സ്കൂൾ പ്രവൃത്തി ദിവസം 220 ആക്കിയതിനെതിരെ ഹർജി; സർക്കാരിന്റെ മറുപടിക്കായി ഒരാഴ്ചയ്ക്ക് ശേഷം പരിഗണന

കൊച്ചി: സ്കൂൾ പ്രവൃത്തി ദിവസം 220 ആക്കിയതിനെതിരെ അധ്യാപക സംഘടനാ പ്രതിനിധികൾ അടക്കമുള്ളവർ ഹൈക്കോടതിയിൽ ഹർജി നൽകി. പ്രവർത്തി ദിവസങ്ങളുടെ എണ്ണം വർധിപ്പിച്ചത് സർക്കാരിൻറെ നയമപരമായ തീരുമാനം അല്ലേയെന്ന് കോടതി ഹർജിക്കാരോട് ആരാഞ്ഞു. സ്കൗട്ടും എൻഎസ്എസും അടക്കമുള്ളവ ശനിയാഴ്ചകളിലാണ് പ്രവർത്തിക്കുന്നതെന്നും വർഷങ്ങളായുള്ള രീതിയാണ് മാറ്റിയതെന്നും ഹർജിക്കാർ അറിയിച്ചു. പ്രായോഗികമായി പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയില്ലേയെന്ന് ചോദിച്ച കോടതി സർക്കാരിൻറെ മറുപ‍ടിയ്ക്കായി ഹർജി ഒരാഴ്ചക്കുശേഷം പരിഗണിക്കാനായി മാറ്റി.

പുതിയ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കെ എസ് ടി എ ഉൾപ്പടെയുള്ള ഭരണാനുകൂല സംഘടനകൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. വിദ്യാഭ്യാസനിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നാണ് അധ്യാപക സംഘടനകളുടെ പരാതി. 25 ശനിയാഴ്ചകൾ ഉൾപ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലാണ് പുതിയ കലണ്ടർ. കഴിഞ്ഞ വർഷത്തേക്കാൾ 16 ശനിയാഴ്ചകളാണ് പുതിയ കലണ്ടറിൽ പ്രവർത്തി ദിനം. ഇത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. സി പി ഐ അധ്യാപക സംഘടന എ കെ എസ് ടി യു എതിർപ്പ് പരസ്യമാക്കി രംഗത്തെത്തിയിട്ടുണ്ട്.

Top