CMDRF

‘ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം വേണം’; സുപ്രിംകോടതിയില്‍ ഹർജി

‘ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം വേണം’; സുപ്രിംകോടതിയില്‍ ഹർജി
‘ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം വേണം’; സുപ്രിംകോടതിയില്‍ ഹർജി

ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയ ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. അഭിഭാഷകനായ വിശാൽ തിവാരിയാണ് സുപ്രിംകോടതിയെ സമീപിച്ചത്.

കഴിഞ്ഞ ദിവസമാണ് സെബി ചെയർപേഴ്സണെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങിയ റിപ്പോർട്ട് അമേരിക്കന്‍ നിക്ഷേപ ​ഗവേഷണ സ്ഥാപനവും ഷോർട്ട് സെല്ലറുമായ ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ടത്. ഇന്ത്യയ്‌ക്കെതിരെ വൻ വെളിപ്പെടുത്തൽ ഉടനെന്ന ഒറ്റവരി ഹിൻഡൻബർഗ് റിസർച്ച് ശനിയാഴ്ച രാവിലെ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ ശനിയാഴ്ച രാത്രിയോടെയാണ് രേഖകൾ പുറത്ത് വിട്ടത്.

മാധബി ബുച്ചിന് അദാനിയുടെ വിദേശത്തെ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. അദാനി ഗ്രൂപ്പിന്റെ ഓഹരി തട്ടിപ്പിൽ അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഷെൽ കമ്പനികളിൽ മാധവിക്കും ഭർത്താവ് ധവാൽ ബുച്ചിനും ഉൾപ്പെടെ നിക്ഷേപമുള്ളതായി വെളിപ്പെടുത്തൽ. 2015നാണു വിദേശ ഷെൽ കമ്പനികളിൽ മാധബിയും ഭർത്താവ് ധവാലും നിക്ഷേപം തുടങ്ങിയത്. മാധവി സെബിയിൽ ചേർന്ന 2017ൽ ദമ്പതിമാരുടെ സംയുക്ത അക്കൗണ്ട് ധവാലിന്റെ പേരിലേക്ക് മാറ്റാൻ മാധബി കമ്പനിക്ക് ഇ-മെയിൽ അയച്ചിരുന്നതായും റിപ്പോർട്ടിലുണ്ടായിരുന്നു.

അതേസമയം, മാധബി ബുച്ചും സെബിയും ആരോപണങ്ങളെ എല്ലാം നിഷേധിച്ചിട്ടുണ്ട്. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണ്. ഹിൻഡൻബർഗ് സ്വഭാവഹത്യ നടത്തുകയാണ് എന്നായിരുന്നു മേധാവി ബുച്ചിന്റെ പ്രതികരണം. അതിനിടെ, സെബി ചെയർപേഴ്‌സനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിനെ രാഷ്ട്രീയമായി നേരിടാനാണ് ബി.ജെ.പി തീരുമാനം. എന്നാൽ, സംയുക്ത പാർലമെൻററി സമിതി അന്വേഷണം എന്ന ആവശ്യത്തിൽനിന്നു പ്രതിപക്ഷവും പിന്നോട്ടില്ല. ഈ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ഹിൻഡൻബർഗ് റിപ്പോർട്ട് രാജ്യത്തിനെതിരെ നടത്തുന്ന ഗൂഢാലോചനയാണെന്ന രീതിയിലാണ് ബി.ജെ.പി പ്രചാരണം.

Top