സംസ്ഥാനത്ത് ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചന

സംസ്ഥാനത്ത് ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചന

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈ ഡേ പിന്‍വലിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച. മദ്യവരുമാനം കൂട്ടുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഡ്രൈ ഡേ പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച നടന്നത്. കുറിപ്പ് തയ്യാറാക്കി സമര്‍പ്പിക്കാന്‍ ടൂറിസം സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. വരുമാനം കൂട്ടാന്‍ ബീവറേജസ് ഔട്ട്‌ലറ്റ് ലേലം ചെയ്യാനുള്ള സാധ്യതയും സര്‍ക്കാര്‍ തേടുകയാണ്.

ബാര്‍ നടത്തിപ്പുകാരുടെ എക്കാലത്തെയും പ്രധാന ആവശ്യങ്ങളിലൊന്നാണ് ഡ്രൈ ഡേ പിന്‍വലിച്ച് എല്ലാ ദിവസവും മദ്യം ലഭ്യമാക്കുക എന്നത്. എന്നാല്‍ അങ്ങനെയൊരു കാര്യം അടുത്ത കാലം വരെ മാറി മാറി വന്ന സര്‍ക്കാരുകള്‍ ആലോചിച്ചതേയില്ല. എന്നാലിപ്പോള്‍ ആ അവസരം ബാര്‍ മുതലാളിമാര്‍ക്ക് വന്ന് ചേര്‍ന്നിരിക്കുകയാണ്. ചീഫ് സെക്രട്ടറി ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഡ്രൈ ഡേ പിന്‍വലിക്കാനുള്ള വിശദമായ ചര്‍ച്ച നടന്നു. മാര്‍ച്ച് മൂന്നിന് രാവിലെ 10.30-ന് സെക്രട്ടറിയേറ്റിലെ സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ മീറ്റിംഗ് മിനുട്‌സില്‍ ഡ്രൈ ഡേ പിന്‍വലിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്ത ഭാഗമുണ്ട്.

സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തിയതി ഡ്രൈ ഡേ ആചരിക്കുമ്പോള്‍ വര്‍ഷത്തില്‍ പന്ത്രണ്ട് ദിവസം സംസ്ഥാനത്ത് മദ്യ വില്‍പന ഇല്ല എന്നതിനപ്പുറം ടൂറിസം, ദേശീയ, അന്തര്‍ദേശീയ കോണ്‍ഫറന്‍സുകള്‍ എന്നിവയില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനുള്ള കാരണമായേക്കാവുന്ന വിഷയം ചര്‍ച്ച ചെയ്യപ്പെട്ടു. ഉദാഹരണത്തിന്, ഒന്നാം തീയതി ഉള്‍പ്പെടുന്ന ഒന്നിലധികം ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ അന്തര്‍ദേശീയ സമ്മേളനങ്ങള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവ നടത്താന്‍ ഡ്രൈ ഡേ ആചരിക്കാത്ത ഒരു സംസ്ഥാനം തിരഞ്ഞടുത്തേക്കാം. ഇത് കേരളത്തിന് വരുമാനവും തൊഴിലവരസരങ്ങളും മറ്റും നഷ്ടപ്പെടുത്തുന്നു. ടൂറിസം വകുപ്പ് ഇതേപ്പറ്റി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് പരിശോധിച്ച ശേഷം ഒരു കുറിപ്പ് സമര്‍പ്പിക്കേണ്ടതാണ്. കൂടാതെ, സംസ്ഥാനത്തിന്റെ വരുമാനം കൂട്ടാന്‍ കേരളത്തിലുടനീളമുള്ള നിശ്ചിത എണ്ണം ചില്ലറ മദ്യവില്‍പന ശാലകളുടെ നടത്തിപ്പ് ലേലം ചെയ്യാനുള്ള സാധ്യതയും പരിശോധിക്കണമെന്നും യോഗം ചര്‍ച്ച ചെയ്തു.

Top