ഇരട്ടയാറില്‍ പോക്‌സോ കേസ്; അതിജീവിത മരിച്ചത് കഴുത്തില്‍ ബെല്‍റ്റ് മുറുകിയതിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്

ഇരട്ടയാറില്‍ പോക്‌സോ കേസ്; അതിജീവിത മരിച്ചത് കഴുത്തില്‍ ബെല്‍റ്റ് മുറുകിയതിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്

ഇടുക്കി: ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിത മരിച്ചത് കഴുത്തില്‍ ബെല്‍റ്റ് മുറുകിയതിനെ തുടര്‍ന്നാണെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇത് സ്ഥിരീകരിക്കുന്നതിനായി പെണ്‍കുട്ടിയുടെ ബെംഗളുരുവിലുള്ള സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. വിശദമായ അന്വേഷണത്തില്‍ വീട്ടുകാരല്ലാതെ മറ്റാരും മുറിക്കുള്ളില്‍ കടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇലാസ്റ്റിക് കൊണ്ടുള്ള ബെല്‍റ്റ് കഴുത്തില്‍ മൂന്നു തവണ ചുറ്റിയിരുന്നു. ഇതേത്തുടര്‍ന്ന് കഴുത്ത് മുറുകിയതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ഇത് സ്വയം ചെയ്തതാകാമെന്നാണ് പൊലീസിന്റെയും പ്രാഥമിക നിഗമനം. മുറിക്കുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമില്ലായിരുന്നു. ആന്തരിക അവയവങ്ങളുടെ സാമ്പിളുകള്‍ വിശദ പരിശോധനക്ക് അയച്ചിട്ടുണ്ട്. പെണ്‍കുട്ടി സന്ദേശം അയച്ച സുഹൃത്തിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ആണ്‍ സുഹൃത്തുക്കളിലൊരാളോട് മൊബൈലില്‍ വഴക്കുണ്ടാക്കുന്നതായി കണ്ടിരുന്നുവെന്ന് അമ്മ മൊഴി നല്‍കി. തുടര്‍ന്ന് പൊലീസ് മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിച്ചു. താന്‍ മരിക്കുമെന്ന് ബെംഗളുരുവിലുള്ള സുഹൃത്തിന് സന്ദേശം അയച്ചതിന്റെ തെളിവുകള്‍ മൊബൈലില്‍ നിന്നും പൊലീസിന് ലഭിച്ചു. ഇയാള്‍ നിരവധി തവണ തിരിച്ചു വിളിച്ചെങ്കിലും പെണ്‍കുട്ടി എടുത്തിരുന്നില്ല.

Top