CMDRF

ഭരണഘടനാ വിരുദ്ധമായ നടപടി ചൂണ്ടിക്കാട്ടുകയായിരുന്നു, അത് ധ്രുവീകരണമല്ല; ന്യായീകരിച്ച് മോഡി

ഭരണഘടനാ വിരുദ്ധമായ നടപടി ചൂണ്ടിക്കാട്ടുകയായിരുന്നു, അത് ധ്രുവീകരണമല്ല; ന്യായീകരിച്ച് മോഡി
ഭരണഘടനാ വിരുദ്ധമായ നടപടി ചൂണ്ടിക്കാട്ടുകയായിരുന്നു, അത് ധ്രുവീകരണമല്ല; ന്യായീകരിച്ച് മോഡി

ഡല്‍ഹി: ധ്രുവീകരണ പ്രസംഗമെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് സംവരണം നടപ്പാക്കാന്‍ ശ്രമിച്ചു. ഭരണഘടനാ വിരുദ്ധമായ ഈ നടപടി ചൂണ്ടിക്കാട്ടുകയാണ് താന്‍ ചെയ്തതെന്നും അത് ധ്രുവീകരണമല്ലെന്നും മോദി പറഞ്ഞു.

ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഏക സിവില്‍ കോഡ് യാഥാര്‍ഥ്യമാക്കാന്‍ സാധ്യമായ എല്ലാം ചെയ്യും. ഓരോ സമുദായത്തിനും ഓരോ നിയമങ്ങള്‍ എന്നത് സമൂഹത്തിന് നല്ലതല്ല. ഒരു സമുദായം ഭരണഘടനയുടെ പിന്തുണയില്‍ പുരോഗതി നേടുന്നു. മറ്റൊരു സമുദായത്തിന് പ്രീണനത്തിന്റെ പേരില്‍ പുരോഗതി കൈവരിക്കാനാകുന്നില്ല എന്നതാണ് അവസ്ഥയെന്നുമാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.

ഇതിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രസംഗിച്ചെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. ഇരുവരും പെരുമാറ്റ ചട്ടം ലംഘിച്ച് പ്രസംഗിച്ചെന്ന പരാതിയിലാണ് നടപടി. ജനപ്രാതിനിധ്യ നിയമത്തിന്റെ 77-ാം വകുപ്പ് പ്രകാരമായിരുന്നു നടപടി സ്വീകരിച്ചത്. ഇന്ന് 11 മണിക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.

കടന്നുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നിങ്ങളുടെ സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാവുമോ എന്നതായിരുന്നു മോദിയുടെ വിവാദ പരാമര്‍ശങ്ങളിലൊന്ന്. ‘അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണ്ണത്തിന്റെ കണക്കെടുത്ത് ആ സ്വത്ത് വീതിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പറയുന്നത്. രാജ്യത്തിന്റെ സ്വത്തില്‍ മുസ്ലീങ്ങള്‍ക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഈ സ്വത്തുക്കളെല്ലാം കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കുമെന്നാണ് അതിനര്‍ഥം. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കണോ ഇത് നിങ്ങള്‍ക്ക് അംഗീകരിക്കാനാകുമോ’ എന്നായിരുന്നു രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദിയുടെ പരാമര്‍ശം.

Top