CMDRF

ആശങ്കയായി ഗാസയിൽ പോളിയോ ; ആദ്യ കേസ് റിപ്പോർട്ട് ചെയ്തു

ആശങ്കയായി ഗാസയിൽ പോളിയോ ; ആദ്യ കേസ് റിപ്പോർട്ട് ചെയ്തു
ആശങ്കയായി ഗാസയിൽ പോളിയോ ; ആദ്യ കേസ് റിപ്പോർട്ട് ചെയ്തു

ഗാസ: കൂട്ടക്കുരുതി അവസാനിക്കാത്ത ഗാസയിൽ ആശങ്ക വർധിപ്പിച്ച് ആദ്യ പോളിയോ കേസ്. വൈറസിനെതിരെ ഗാസയിലെ കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതിന് വേണ്ടി ആക്രമണത്തിന് താൽക്കാലിക വിരാമമിടണമെന്ന ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിരുന്നു. പിന്നാലെയാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം ആദ്യ പോളിയോ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെരുവുകളിലെ മലിന ജലം, മരുന്നുകളുടെ അഭാവം, ഇസ്രയേൽ ഉപരോധം കാരണം വ്യക്തിഗത ശുചിത്വത്തിന് ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾക്കുള്ള അഭാവം തുടങ്ങിയവയാണ് ഗാസയിൽ വൈറസിന്റെ ആവിർഭാവത്തിന് കാരണമെന്ന് ആരോഗ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ ദിവസം പോളിയോ കേസ് റിപ്പോർട്ട് ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു പോളിയോ വാക്‌സിനേഷൻ ക്യാമ്പ് ആരംഭിക്കുന്നതിന് വേണ്ടി സംഘർഷം താൽക്കാലികമായി നിർത്തിവെക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടത്. എല്ലായിടത്തും സംഘർഷം നടക്കുന്നതിനാൽ പോളിയോ വാക്‌സിനേഷൻ സാധിക്കില്ലെന്ന് ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ഹെഡ്ക്വാർട്ടേർസിൽ വെച്ച് മാധ്യമപ്രവർത്തകരോട് ഗുട്ടെറസ് പ്രതികരിച്ചിരുന്നു.

വെല്ലുവിളികൾ ഗുരുതരമാണെങ്കിലും പത്ത് വയസിന് താഴെയുള്ള കുട്ടികൾക്ക് പോളിയോ വാക്‌സിൻ ക്യാമ്പയിൻ നടത്താൻ ഐക്യരാഷ്ട്ര സംഘടന തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ” ഗാസയിലെ നാശം കണക്കിലെടുക്കുമ്പോൾ പോളിയോയുടെ വ്യാപനവും ആവിർഭാവവും കുറയ്ക്കുന്നതിന് രണ്ട് റൗണ്ട് ക്യാമ്പയിനുകളിലൂടെ 95 ശതമാനം വാക്‌സിനേഷൻ നടത്തേണ്ടതുണ്ട്. വിജയകരമായ വാക്‌സിനേഷൻ ക്യാമ്പയിന് വേണ്ടി വാക്‌സിനുകളും റഫ്രിജറേഷൻ ഉപകരണങ്ങളുമെത്തിക്കുക, ഗാസയിലേക്ക് പോളിയോ വിദഗ്ദരെ കയറ്റിവിടുക, വിശ്വസനീയമായ ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ ലഭ്യമാക്കുക എന്നീ സേവനങ്ങൾ ആവശ്യമാണ്,” ഗുട്ടെറസ് പറഞ്ഞു.

വാക്‌സിനേഷൻ രണ്ട് റൗണ്ടുകളിലായി ഓഗസ്റ്റിന്റെ അവസാനത്തിലും സെപ്റ്റംബറിലുമായി ഗാസ മുനമ്പിലൊട്ടാകെ നൽകുമെന്ന് കുട്ടികളുടെ ഐക്യരാഷ്ട്ര സംഘടനയായ യൂണിസെഫ് അറിയിച്ചു. വെടിനിർത്തൽ സാധ്യമാക്കാതെ വാക്‌സിനേഷൻ ക്യാമ്പയിൻ വിജയിപ്പിക്കാൻ സാധിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കുന്നു. വൈറസിന്റെ വ്യാപനം ഗാസ അതിർത്തിയിൽ മാത്രം ഒതുങ്ങില്ലെന്നും അന്താരാഷ്ട്ര സ്ഥാപനങ്ങളും ബന്ധപ്പെട്ട സ്ഥാപനങ്ങളും ഗാസയ്ക്കുള്ളിലും പുറത്തും വൈറസ് വ്യാപിക്കുന്നത് തടയാനുള്ള ആവശ്യമായ മാർഗങ്ങൾ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

അതേസമയം വാക്‌സിനേഷൻ ക്യാമ്പിന് വേണ്ടി ആക്രമണങ്ങൾക്ക് താൽക്കാലിക വിരാമമിടാനുള്ള ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനത്തെ പിന്തുണക്കുന്നുവെന്ന് ഹമാസ് അറിയിച്ചു. ഗാസ മുനമ്പിൽ അകപ്പെട്ട 20 ലക്ഷത്തോളം വരുന്ന പലസ്തീൻ ജനതയ്ക്ക് മരുന്നുകളും ഭക്ഷണവും ലഭ്യമാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ജൂലൈയിൽ തന്നെ ഗാസയിലെ ആരോഗ്യമന്ത്രാലയം പോളിയോ പകർച്ചവ്യാധി പ്രഖ്യാപിക്കുകയും വൈറസിന്റെ വ്യാപനത്തിന് കാരണം ഇസ്രയേലാണെന്നും ആരോപിച്ചിരുന്നു. എന്നാൽ തങ്ങളുടെ സൈനികരുടെ വാക്‌സിനേഷൻ ആരംഭിച്ചിട്ടുണ്ടെന്നാണ് ഇസ്രയേൽ സൈന്യം പ്രതികരിച്ചത്.

Top