കൊച്ചി: പൊന്നാനി ബലാത്സംഗക്കേസിൽ മലപ്പുറം മുൻ എസ്.പി സുജിത് ദാസിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് ഹൈക്കോടതി താൽകാലികമായി തടഞ്ഞു. പൊന്നാനി മുൻ സി.ഐ വിനോദ്, മലപ്പുറം മുൻ എസ്.പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈ.എസ്.പി വിവി. ബെന്നി എന്നിവർ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നായിരുന്നു വീട്ടമ്മയുടെ പരാതി.
ഇത് വാർത്തയായതോടെ ആരോപണങ്ങൾ തള്ളി ഉദ്യോഗസ്ഥർ രംഗത്തെത്തുകയും ചെയ്തിരുന്നു. പൊന്നാനി മുൻ സി.ഐ വിനോദിന്റെ ഹർജി പരിഗണിച്ചാണ് പൊന്നാനി മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞത്. കേസിൽ ആരോപണം ശരിയല്ലെന്നും തങ്ങളുടെ വാദം കേൾക്കണമെന്നാണ് സി.ഐ വിനോദ് ഹർജിയിൽ ആവശ്യപ്പെട്ടത്.
Also Read ; എഡിഎം നവീന്റെ മരണം: അന്വേഷണത്തിന് പ്രേത്യക സംഘം
നവംബർ ഒന്നിന് ഹർജി വീണ്ടും കോടതി പരിഗണിക്കും. പരാതിയിൽ നടപടി വൈകുന്നുവെന്ന് ആരോപിച്ച് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു . പൊന്നാനി മജിസ്ട്രേറ്റ് വിഷയത്തിൽ 10 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്ട്രേറ്റ് കോടതി നിർദേശിച്ചത്.