റാഫ: ഗാസയിൽ പോളിയോ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തി. ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസാണ് വൈറസിന്‍റെ സാന്നിധ്യത്തെ കുറിച്ച് അറിയിച്ചത്. യുദ്ധഭീതിയില്‍ കഴിയുന്ന റാഫയിലെ കുട്ടികള്‍ക്ക് വൈറസ് ബാധയുണ്ടായേക്കാമെന്നും ലോകാരോഗ്യസംഘടന മേധാവി അറിയിച്ചു. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിലാണ് ഗാസയിലെ മലിനജലത്തില്‍ പോളിയോ വൈറസ് കണ്ടെത്തിയത്.
യുണിസെഫുമായി ചേർന്ന് ഗാസ ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച മലിനജലത്തിന്റെ സാമ്പിളുകളിൽ പോളിയോ വൈറസ് ടൈപ്പ് II ന്റെ സാന്നിധ്യം കണ്ടെത്തിയതായി ഗാസ ആരോഗ്യമന്ത്രാലയം കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഉടനടി കണ്ടെത്തിയില്ലെങ്കില്‍ യുദ്ധഭൂമിയായ പലസ്തീനില്‍ പോളിയോ പടര്‍ന്നേക്കാമെന്നും ലോകാരോഗ്യസംഘടന ഡയറക്ടർ അറിയിച്ചു. നിലവില്‍ റാഫയില്‍ ആര്‍ക്കും പോളിയോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കുട്ടികളിലേക്ക് വൈറസ് പടര്‍ന്നേക്കാമെന്നുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളിലും നവജാത ശിശുക്കളിലും രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. യുദ്ധം ആരംഭിച്ച് ഒമ്പത് മാസം പിന്നിടുമ്പോൾ കുട്ടികളില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തിയിട്ടില്ലാത്തതും വൈറസ് പടരാനുള്ള സാധ്യത കൂട്ടുന്നു.