CMDRF

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കുള്ള ശിക്ഷ പരസ്യപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കുള്ള ശിക്ഷ പരസ്യപ്പെടുത്തണമെന്ന് പ്രധാനമന്ത്രി
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കുള്ള ശിക്ഷ പരസ്യപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് നൽകുന്ന ശിക്ഷ പരസ്യപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകൾ നയിക്കുന്ന വികസന മാതൃകയിലാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ തനിക്ക് ആശങ്കയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പരാമർശം.

‘രാജ്യത്തെ പ്രതിരോധ മേഖലകൾ ഏതുമാകട്ടെ ശക്തമായ സ്ത്രീ സാന്നിധ്യം വ്യക്തമാണ്. എന്നാൽ മറുഭാഗത്ത് മറ്റ് ചില അനിഷ്ട സംഭവങ്ങളും ഉയർന്നുവരികയാണ്. ഇന്ന് ചെങ്കോട്ടയിൽ വെച്ച് ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. ഒരു സമൂഹമെന്ന നിലയിൽ, നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും മകൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് ഗൗരവപൂർവം ചിന്തിക്കേണ്ടതുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ സാധാരണക്കാരായ ജനങ്ങൾക്കിടയിൽ രോഷമുയരുകയാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അന്വേഷണം വേഗത്തിലാക്കണം. ഇത്തരം പൈശാചിക കുറ്റകൃത്യങ്ങൾ നടത്തുന്നവർക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കണം, ശിക്ഷാവിധികൾ പൊതുജനത്തിന് മനസിലാകും വിധം പരസ്യപ്പെടുത്തുകയും വേണം, എന്നാൽ മാത്രമേ ഭയമുണ്ടാകൂ. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ ശിക്ഷിക്കപ്പെടുമെന്ന ബോധ്യമുണ്ടാക്കണം. ഭയമുണ്ടാകേണ്ടത് അനിവാര്യമാണ്’- നരേന്ദ്ര മോദി പറഞ്ഞു.

രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. ‘വികസിത ഭാരതം-2047’ എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനപ്രമേയം. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യം അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉയർന്നുവരുന്ന പ്രകൃതി ദുരന്തങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും ദുരന്തബാധിതരെ വേദനയോടെ ഓർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം അതിന്റെ സുവർണ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ ജനങ്ങൾ പതുക്കെ നടക്കാനല്ല കുതിച്ചുചാട്ടം നടത്താനുള്ള മാനസികാവസ്ഥയിലാണ്. ഈ അവസരം പാഴാക്കരുത്. ഈ രീതിയിൽ മുന്നോട്ടുപോയാൽ വികസിത് ഭാരത് 2047 എന്ന സ്വപ്‌നം നേടിയെടുക്കാൻ സാധിക്കുമെന്നും മോദി പറഞ്ഞു. രാജ്യത്ത് മതേതര സിവിൽ കോഡ് ഉണ്ടാകേണ്ടത് അനിവാര്യമാണ്. എങ്കിൽ മാത്രമേ മതാടിസ്ഥാനത്തിലുള്ള വിവേചനങ്ങളിൽ നിന്നും മുക്തരാകാനാകൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Top