സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമം നടത്തുന്നു; മണിപ്പൂർ വിഷയത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമം നടത്തുന്നു; മണിപ്പൂർ വിഷയത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

ഡൽഹി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ നിരന്തര ശ്രമം നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷത്തിന് രാജ്യസഭയിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് സംഘർഷങ്ങളിൽ കുറവുണ്ട്. വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിരന്തരം ഇടപെടുന്നുണ്ടെന്നും മോദി പറഞ്ഞു.

‘മണിപ്പൂർ വിഷയത്തിൽ രാഷ്ട്രീയം കളിക്കരുത്. അവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുന്നുണ്ട്. കൂടാതെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും സാധാരണ നിലയിലാണ്. മുൻപ് കോൺഗ്രസ് 10 തവണ രാഷ്ട്രപതി ഭരണം മണിപ്പൂരിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അവിടെയുള്ളത് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്ന് കോൺഗ്രസിന് അറിയാം. മണിപ്പൂർ ജനത വിദ്വേഷ രാഷ്ട്രീയത്തെ തള്ളിക്കളയും’, പ്രധാനമന്ത്രി പറഞ്ഞു.

എൻഡിഎയുടെ വൻ വിജയത്തെ ‘ബ്ലാക്കൗട്ട്’ ചെയ്യാൻ ശ്രമം നടക്കുകയാണ്. ജനം വിജയിപ്പിച്ചത് പ്രതീക്ഷയുടെ രാഷ്‌ട്രീയത്തെയാണെന്നും മോദി പറ‌ഞ്ഞു. ‘മൂന്നിലൊന്ന് പ്രധാനമന്ത്രി’ എന്ന പരിഹാസവും മോദി തള്ളി. മൂന്നിലൊന്ന് കാലമേ പൂർത്തിയായിട്ടുള്ളു. ഭരണഘടന തനിക്ക് സർവോപരിയാണെന്നും അദ്ദേഹം പറഞ്ഞു.

ദാരിദ്ര്യത്തിനെതിരെ അടുത്ത അഞ്ച് വർഷത്തിൽ നിർണായക തീരുമാനമെടുക്കുമെന്നും മോദി പറഞ്ഞു. കൂടാതെ അടുത്ത 20വർഷവും എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം രാജ്യസഭ വിട്ടിറങ്ങി. പ്രതിപക്ഷം രാജ്യസഭ വിട്ടിറങ്ങിപ്പോയതിലൂടെ അവർ ഭരണഘടനയെ അപമാനിച്ചുവെന്നും മോദി ആരോപിച്ചു.

Top