CMDRF

അഗ്‌നിപഥിന്റെ ഹ്രസ്വകാല സേവന വ്യവസ്ഥയിൽ മാറ്റം വരുത്താൻ ആലോചന

അഗ്‌നിപഥിന്റെ ഹ്രസ്വകാല സേവന വ്യവസ്ഥയിൽ മാറ്റം വരുത്താൻ ആലോചന
അഗ്‌നിപഥിന്റെ ഹ്രസ്വകാല സേവന വ്യവസ്ഥയിൽ മാറ്റം വരുത്താൻ ആലോചന

ഡൽഹി: അഗ്‌നിപഥ് പദ്ധതിയിൽ മാറ്റങ്ങൾ വരുത്താൻ ആലോചന. മൂന്നാം മോദി സർക്കാർ അധികാരത്തിൽ വരുന്നതിന് പിന്നാലെ തന്നെ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. അഗ്‌നിപഥ് പദ്ധതിയിൽ പുനഃപരിശോധന വേണമെന്ന് എൻഡിഎ ഘടകകക്ഷികളായ ജെ.ഡി.യു ലോക് ജനശക്തി പാർട്ടി എന്നിവ ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ സ്‌കീം പ്രകാരം നാല് വർഷത്തെ സേവന കാലാവധിക്കുശേഷം മികവ് പുലർത്തുന്ന 25 ശതമാനം പേരെ 15 വർഷത്തേക്ക് നിയമിക്കും. എന്നാൽ 75 ശതമാനം പേർക്ക് സേനയിൽനിന്ന് പുറത്തുപോകേണ്ടി വരും. തൊഴിൽ സ്ഥിരത ഇല്ലാത്തതാകുന്ന ഈ വ്യവസ്ഥക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് മുഴുവൻ അഗ്‌നിവീർമാർക്കും 15 വർഷത്തേക്ക് നിയമനം നൽകുന്ന കാര്യം പരിഗണിക്കുന്നത്.

നിലവിൽ അഗ്‌നിവീർമാർ സൈനിക ജോലിക്കിടെ മരിക്കുകയോ, പരുക്കേൽക്കുകയോ ചെയ്താൽ മറ്റ് സൈനികർക്ക് ലഭിക്കുന്ന അതെ സാമ്പത്തിക സഹായം ലഭിക്കില്ല. ഈ വിവേചനം ഒഴിവാക്കണം എന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു. ഇക്കാര്യത്തിലും സർക്കാർ അനുകൂലമായ തീരുമാനം എടുത്തേക്കും എന്നാണ് സൂചന.

അഗ്‌നിപഥ് പദ്ധതി നടപ്പാക്കാൻ തുടങ്ങിയതിന് ശേഷം സൈനിക വിഭാഗങ്ങളിൽ ഉള്ള സ്ഥിരം സൈനികരുടെ എണ്ണം കുറയുകയാണ്. ഈ പ്രതിസന്ധി മറികടക്കാൻ കൂടി ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കരണങ്ങൾ കൊണ്ട് വരാൻ സർക്കാർ ആലോചിക്കുന്നത്. ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ അഗ്‌നിപഥ് പദ്ധതി റദ്ദാക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. അഗ്‌നിപഥ് പദ്ധതി തെരെഞ്ഞെടുപ്പിൽ തങ്ങൾക്ക് കാര്യമായ തിരിച്ചടിക്ക് വഴിവച്ചുവെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

Top