CMDRF

പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിന്റെ ഓർമകൾക്ക് ഒരാണ്ട്

പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിന്റെ ഓർമകൾക്ക് ഒരാണ്ട്
പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിന്റെ ഓർമകൾക്ക് ഒരാണ്ട്

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവുമായിരുന്ന ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഒരാണ്ട്. ഒരു രാഷ്ടീയ പ്രവർത്തകൻ എന്നതിലുപരി സമൂഹത്തിന്റെ പൊതുമണ്ഡലത്തിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ ദിവസം നിയമസഭ സാമാജികനായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവ് എന്ന റെക്കോർഡും ഉമ്മൻ ചാണ്ടിക്കാണ്.

2020ൽ നിയമസഭ അംഗമായി 50 വർഷം പിന്നിട്ട ഉമ്മൻചാണ്ടി 2004-2006, 2011-2016 എന്നീ വർഷങ്ങളിൽ രണ്ട് തവണയായി ഏഴ് വർഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്നു. തൊഴിൽവകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991-1994). പന്ത്രണ്ടാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1970 മുതൽ 2023 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയായി 53 വർഷം കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 2023 വരെ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും, 2018 മുതൽ 2023 വരെ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരുന്നു.

ഉമ്മൻ ചാണ്ടിക്ക് മരണമില്ല എന്നതിന് തെളിവാണ് മരണശേഷവും അദ്ദേഹത്തിന്റെ കല്ലറ സന്ദർശിക്കാൻ വരുന്ന ജനങ്ങൾ. വിടവാങ്ങി ഒരാണ്ട് തികയുമ്പോഴും നിലയ്ക്കാത്ത ജനപ്രവാഹമാണ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക്. ഒരു ഡയറിയും പേനയും പോക്കറ്റിൽ നിന്ന് വഴുതി വീഴാറായ കണ്ണടയും ചിരിച്ച മുഖവുമാണ് ഉമ്മൻ ചാണ്ടി എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസിലേക്കോടിയെത്തുന്ന രൂപം. ഉമ്മൻ ചാണ്ടിയെ ഓർക്കാൻ പ്രത്യേകം ഒരു ദിവസത്തിന്റെ ആവശ്യമില്ല. എല്ലാ ദിവസവും കർമനിരതനായിരുന്ന ഒരു നേതാവായിരുന്നു അദ്ദേഹം.

Top