കൂട്ടപ്പിരിച്ചുവിടലുമായിസ്മാര്‍ട്ട്‌ഫോണുകളിലെ ചിപ്പുകള്‍ നിര്‍മിച്ചുനല്‍കുന്ന ക്വാല്‍കോം കമ്പനി. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ടെക്ക് ഭീമന്‍ നിലവില്‍ 216 തൊഴിലാളികളെയാണ് പിരിച്ചുവിടാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറിയ സംഖ്യയാണെന്ന് തോന്നാമെങ്കിലും, കഴിഞ്ഞ വര്‍ഷം ഇതേ കമ്പനി 1250 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു എന്നത് പരിഗണിക്കേണ്ടതുണ്ട്. നവംബര്‍ 12 വരെ മാത്രമാണ് പിരിച്ചുവിടപ്പെട്ട തൊഴിലാളികള്‍ക്ക് ക്വാല്‍കോമില്‍ തുടരാനാവുക.
മികച്ച പ്രകടനം ഉറപ്പുവരുത്താനും നിലവിലെ നിക്ഷേപ സാഹചര്യങ്ങളെ മികച്ച രീതിയില്‍ വിനിയോഗിക്കാനുമാണ് ഈ നടപടിയെന്നാണ് ക്വല്‍കോം പ്രതിനിധിയുടെ വാദം. 2023ലെ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി മികച്ച ലാഭം നേടിയപ്പോഴാണ് ഈ പിരിച്ചുവിടല്‍ എന്നതും ശ്രദ്ധേയമാണ്. ടെക്ക് ലോകത്ത് കടുത്ത മത്സരം നടക്കുന്ന സമയത്തും, ചിപ്പുകള്‍ക്ക് പുറമെ മറ്റ് മേഖലകളിലേക്കും ക്വാല്‍കോം കടക്കാനൊരുങ്ങുന്ന സമയത്താണ് ഈ നടപടി ഉണ്ടാകുന്നത്.
Also Read: വർക്ക് റിപ്പോർട്ടില്ലെങ്കിൽ ഇനി ഹാജറില്ല; ബി.എസ്.എൻ.എൽ
ക്വാല്‍കോമില്‍ മാത്രമല്ല ഈ പ്രതിസന്ധിയുള്ളത്. ടെക്ക് മേഖലയിലെ പല കമ്പനികളും ഇത്തരത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തുകയാണ്. ഇത്തരത്തില്‍ ഓഗസ്റ്റ് മാസം മാത്രം ജോലി നഷ്ടപ്പെട്ടവര്‍ 27,065 പേരെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പിരിച്ചുവിടല്‍ നടപടികള്‍ നിരീക്ഷിക്കുന്ന ലേഓഫ്‌സ് എന്ന വെബ്‌സൈറ്റാണ് ഞെട്ടിക്കുന്ന ഈ കണക്ക് പുറത്തുവിട്ടത്.
എല്ലാ കമ്പനികളില്‍ നിന്നും ജോലി നഷ്ടപ്പെട്ടവരുടെ കണക്കുകള്‍ ഇത്തരത്തില്‍ ലേഓഫ്‌സ് ശേഖരിക്കാറുണ്ട്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഓഗസ്റ്റിലാണ് പിരിച്ചുവിടല്‍ ഭീകരമാം വിധം വര്‍ധിച്ചതെന്ന് ലേഓഫ്‌സ് പറയുന്നുണ്ട്. ഇക്കൊല്ലം ജനുവരിയിലാണ് ഇതിനുമുമ്പ് വ്യാപകമായ കൂട്ടപ്പിരിച്ചുവിടല്‍ നടന്നത്. അന്ന് 122 കമ്പനികളില്‍ നിന്നായി 34,107 പേരുടെ ജോലി നഷ്ടപ്പെട്ടു. ശേഷം ജൂലൈയില്‍ അത് 9000 എന്ന കണക്കില്‍ കുറഞ്ഞെങ്കിലും ഓഗസ്റ്റ് ആകുമ്പോള്‍ വീണ്ടും കൂടുകയായിരുന്നു.
Also Read: 8000-ല്‍ ഏറെ സൈറ്റുകളിലായി 900 MHz അധിക സ്‌പെക്ട്രവുമായി വി
ഇന്റല്‍, സിസ്‌കോ തുടങ്ങിയ ടെക്ക് ഭീമന്മാരുടെ കൂട്ടപ്പിരിച്ചുവിടലായിരുന്നു സംഖ്യ ഇത്രയേറെ ഉയരാന്‍ കാരണമായത്. ഓഗസ്റ്റ് മാസം മാത്രം ഇന്റല്‍ 15000 തൊഴിലാളികളെയും, സിസ്‌കോ 5900 തൊഴിലാളികളെയും പിരിച്ചുവിട്ടിരുന്നു. ഇവര്‍ക്ക് പിറകെ ചെറുകമ്പനികളും ചേര്‍ന്നതോടെ സംഖ്യ ഉയരുകയായിരുന്നു.